കൊവിഡ് വാക്‌സിൻ ചലഞ്ച് : സഹകരണ മേഖല ആദ്യ ഘട്ടത്തിൽ 200 കോടി രൂപ സമാഹരിച്ചു നൽകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

നാട് നേരിടുന്ന കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിന് കൊവിഡ് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി സഹകരണ മേഖല ആദ്യ ഘട്ടത്തിൽ 200 കോടി രൂപ സമാഹരിച്ചു നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് ആദ്യഘട്ടത്തിൽ 200 കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്.

ചലഞ്ചിൽ പങ്കെടുത്തു കൊണ്ട് പ്രാഥമിക വായ്പാ സംഘങ്ങൾ ഗ്രേഡിംഗ് പ്രകാരം 2 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകും. പ്രാഥമിക വായ്പേതര സംഘങ്ങൾ 5000 മുതൽ 1 ലക്ഷം രൂപ വരെ നൽകും. കേരള ബാങ്ക് 5 കോടി രൂപയും സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് 2 കോടി രൂപയും, ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഓരോ കോടി രൂപ വീതവും മറ്റുള്ള സ്ഥാപനങ്ങൾ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും സംഭാവന നൽകും.

2 ദിവസത്തെ ശമ്പളം സഹകരണ ജീവനക്കാർ സിഎംഡിആർഎഫിലേക്ക് നൽകും. ഒരു ദിവസത്തെ ശമ്പളം ഏപ്രിൽ മാസത്തിലെ ശമ്പളത്തിൽ നിന്നും ഒരു ദിവസത്തെ ശമ്പളം മെയ് മാസത്തെ ശമ്പളത്തിൽ നിന്നുമാണ് നൽകുക. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ബോർഡുകൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും ജീവനക്കാർ 2 ദിവസത്തെ ശമ്പളവും സംഭാവന ചെയ്യും.

സഹകരണ ആശുപത്രികൾ, ലാബുകൾ, ആംബുലൻസുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ എന്നിവ കൂടുതൽ സേവന സന്നദ്ധമായും കാര്യക്ഷമമായും പ്രവർത്തിക്കണമെന്ന് യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി. പലവ്യഞ്ജനങ്ങൾ, മരുന്ന് എന്നിവയുടെ വാതിൽപടി വിതരണം കൺസ്യൂമർ ഫെഡ് കൂടുതൽ വിപുലമാക്കും. മാർക്കറ്റിങ് ഫെഡറേഷനും ഇതു പോലുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകി.

സംഘങ്ങളുടെ പൊതുനന്മ ഫണ്ട്, വിഭജിക്കാത്ത ലാഭം എന്നിവയിൽ നിന്നും സംഘം ഭരണ സമിതിയുടെയോ, പൊതുയോഗ തീരുമാന പ്രകാരമോ ഈ നിധിയിലേക്ക് സംഭാവന നൽകാവുന്നതാണ്.

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കഴിഞ്ഞ കാലങ്ങളിൽ സഹകരണ പ്രസ്ഥാനം കേരളത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും പ്രതിസന്ധി ഘട്ടത്തിലെ സഹായി എന്ന മുഖ്യമന്ത്രിയുടെ വിശേഷണം അരക്കിട്ടു ഉറപ്പിക്കുന്നതാണ് സഹകരണ മേഖലയുടെ ഈ നടപടി എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വാക്‌സിൻ ചലഞ്ചിൽ പങ്കെടുത്തു കൊണ്ട് തന്റെ ഒരു മാസത്തെ ശമ്പളം സിഎംഡിആർഎഫിലേക്ക് നൽകും എന്നും മന്ത്രി വ്യക്തമാക്കി.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി IAS അധ്യക്ഷത വഹിച്ച യോഗത്തിൽ വി.ജോയ് എം. എൽ. എ, പി. അബ്ദുൾ ഹമീദ് എം. എൽ. എ, കോലിയക്കോട് കൃഷ്ണൻ നായർ (ചെയർമാൻ, സംസ്ഥാന സഹകരണ യൂണിയൻ), ഗോപി കോട്ടമുറിക്കൽ (പ്രസിഡണ്ട്, കേരള ബാങ്ക്), സോളമൻ അലക്സ് (പ്രസിഡണ്ട്, കേരള സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക്), എം. മെഹബൂബ് (ചെയർമാൻ, കൺസ്യൂമർഫെഡ്), സംഘടനാ നേതാക്കളായ എ. രമേഷ്, അനിൽ, മുഹമ്മദലി, വി.ബി. പദ്‌മകുമാർ തുടങ്ങിയവരും സംസ്ഥാനത്തെ പ്രമുഖ സഹകാരികളും, സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹികളും, വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും, സഹകരണ ജീവനക്കാരുടെ വിവിധ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News