കോവിഡ് ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തര സംവിധാനങ്ങള്‍

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിത്സയ്ക്ക് പൂര്‍ണസജ്ജമാക്കാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ യോഗം ചേര്‍ന്നു.

നിലവില്‍ 486 കോവിഡ് കിടക്കകളുള്ള മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിത്സയ്ക്കായി വിപുലീകരിച്ച് 1400 കിടക്കകളാക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1100 കിടക്കകളും എസ്.എ.ടി. ആശുപത്രിയില്‍ 300 കിടക്കകളുമാണ് സജ്ജമാക്കുന്നത്. ഈ മാസം 30 നകം ഈ കിടക്കകള്‍ സജ്ജമാക്കുന്നതാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 115 ഐ.സി.യു. കിടക്കകള്‍ 200 ആക്കി വര്‍ധിപ്പിക്കുന്നതാണ്. അതില്‍ 130 എണ്ണം വെന്റിലേറ്റര്‍ സൗകര്യമുള്ളതായിരിക്കും. 227 ഓക്‌സിജന്‍ കിടക്കകള്‍ 425 ആയി വര്‍ധിപ്പിക്കും.

കോവിഡ് ഇതര രോഗികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റുന്നതാണ്. കൂടാതെ 16, 17, 18, 19 വാര്‍ഡുകളിലും കോവിഡ് ഇതര രോഗികളെ ചികിത്സിക്കുന്നതാണ്. 450 കോവിഡിതര രോഗികള്‍ക്കുള്ള കിടക്കകളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉണ്ടാകുക. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവയ്ക്കുന്നതാണ്. ഗുരുതരമല്ലാത്ത രോഗികളെ ജനറല്‍ ആശുപത്രിയിലേക്കും തൈക്കാട് ആശുപത്രിയിലേക്കും ബാക്ക് റഫറലായി മാറ്റും. ബാക്ക് റെഫറല്‍ ചെയ്യുന്ന കാസ്പ് കാര്‍ഡുള്ള രോഗികള്‍ക്ക് കാസ്പ് അക്രഡിറ്റഡ് പ്രൈവറ്റ് ആശുപത്രിയിലേക്കും മാറാന്‍ സാധിക്കും.

കിടക്കകള്‍ വര്‍ധിപ്പിക്കുന്നതനുസരിച്ച് ഉപകരണങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കുന്നതാണ്. പുതിയ ഉപകരണങ്ങള്‍ക്ക് പുറമേ മറ്റാശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതാണ്. 150 നഴ്‌സുമാരേയും 150 ക്ലീനിംഗ് സ്റ്റാഫിനേയും എന്‍.എച്ച്.എം. വഴി അടിയന്തരമായി നിയമിക്കും. നഴ്‌സുമാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ തിങ്കളാഴ്ച മെഡിക്കല്‍ കോളേജില്‍ നടക്കുന്നതാണ്. ഒഫ്ത്താല്‍മോളജി, റെസ്പിറേറ്ററി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയമിക്കാനും തീരുമാനമായി.

ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡോ. വിനയ് ഗോയല്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ബി.എസ്. തിരുമേനി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. രാജു, ഡി.പി.എം. ഡോ. പി.വി. അരുണ്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. എസ്.എസ്. സന്തോഷ്‌കുമാര്‍, ഡോ. സുനില്‍കുമാര്‍, കോവിഡ് ചീഫ് ഡോ. നിസാറുദ്ദീന്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here