മോദിയെ രൂക്ഷമായി വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ഇന്ത്യയിലെ അതിതീവ്ര കൊവിഡ് വ്യാപനവും ഓക്‌സിജന്‍ കിട്ടാതെ ആളുകള്‍ പിടഞ്ഞ് മരിക്കുന്നതും വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ അലംഭാവമാണ് വ്യാപനം രൂക്ഷമാക്കിയെന്ന് കുറ്റപ്പെടുത്തുന്ന വിദേശമാധ്യങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമിത ആത്മവിശ്വാസത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയിലെ കോവിഡ് വ്യാപനം ഇത്രയും വഷളാക്കിയതില്‍ മോഡി സര്‍ക്കാരിന്റെ പിടിപ്പുകേട് തുറന്നുകാട്ടുകയാണ് വിദേശ മാധ്യമങ്ങള്‍. ദി ഗാര്‍ഡിയന്‍, വാള്‍ സ്ട്രീറ്റ് ജേണല്‍, ടൈം മാഗസിന്‍, ബിബിസി, ദി ഇക്കണോമിസ്റ്റ്, അല്‍ ജെസീറ, ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ഫിനാന്‍ഷ്യല്‍ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ബിജെപി സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നു. പിടിപ്പുകേടുകള്‍ തുടര്‍ന്നാല്‍ ചരിത്രം മോഡിയെ പൊതുജനാരോഗ്യത്തെ വിനാശത്തിലേക്ക് നയിച്ച ആള്‍ എന്ന് വിലയിരുത്തുമെന്നും മാധ്യമങ്ങള്‍ ഓര്‍മപ്പെടുത്തി.

കൊവിഡിന്റെ രണ്ടാംതരഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇന്ത്യയാണ് കഴിഞ്ഞ കുറച്ച് ദിവസമായി വിദേശ മാധ്യമങ്ങളിലെ തലക്കെട്ട്. ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇതെന്നും കേന്ദ്ര സര്‍ക്കാരിന്റെ അവധാനതയാണ് കൊവിഡ് വ്യാപനവും ഓക്‌സിജിന്‍ ക്ഷാമവും തീവ്രമാക്കിയതെന്നും വിദേശ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമിത ആത്മവിശ്വാസത്തെ കുറ്റപ്പെടുത്തി എഡിറ്റോറിയല്‍ എഴുതിയ ഗാര്‍ഡിയന്‍ കൊവിഡ് വ്യാപനത്തിനിടെ പ്രധാനമന്ത്രി മോദി ബംഗാളിലും മറ്റും തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയതിനെയും നിശിതമായി വിമര്‍ശിക്കുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ മോഡിയെ ഡോണള്‍ഡ് ട്രംപിനോടാണ് ഉപമിക്കുന്നത്.

കേന്ദ്രത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക് മേല്‍ കെട്ടിയേല്‍പ്പിക്കുകയാണെന്ന ആക്ഷേപവും ഗാര്‍ഡിയന്‍ ഉയര്‍ത്തുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കൂട്ട ചിതയുടെ ചിത്രം ആദ്യ പേജില്‍ പ്രസിദ്ധീകരിച്ചാണ് ഇന്നലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയത്. വാഷിങ്ടണ്‍ പോസ്റ്റും ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് എഡിറ്റോറിയില്‍ പ്രസിദ്ധീകരിച്ചു.

സ്‌കൈ ന്യൂസ്, ബിബിസി, അല്‍ജസീറ തുടങ്ങിയ വിദേശ ചാനലുകളിലും ഇന്ത്യയിലെ കൊവിഡ് മരണങ്ങളും ഓക്‌സിജന്‍ തേടിയുള്ള രോഗികളുടെ അലച്ചിലും തന്നെയാണ് വാര്‍ത്തയായത്. സര്‍ക്കാര്‍ സംവിധാനത്തിന്റെ തകര്‍ച്ചയാണിതെന്ന കുറ്റപ്പെടുത്തലിനൊപ്പം ഒന്നാം തരംഗത്തേക്കാള്‍ മാരകമായ വൈറസിനെയാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്നതെന്ന് എബിസി ഓസ്‌ട്രേലിയ പറയുന്നു. ടൈം മാഗസിനും കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here