ആദ്യം ഓക്‌സിജന്‍ തീരാറായെന്ന് അറിയിപ്പ് ,പിന്നാലെ നാല് രോഗികളുടെ മരണ വാര്‍ത്ത; ഹരിയാനയില്‍ ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ചു
ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നാല് കൊവിഡ് രോഗികള്‍ കൂടി മരിച്ചു . റിവാരിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ മരിച്ച രോഗികളുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധം നടത്തുകയും റോഡ് തടയുകയും ചെയ്തു.
ആശുപത്രിയില്‍ ആവശ്യമായ ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ കഴിയാത്തതിന് ജില്ലാ ഭരണകൂടത്തെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിക്കുകയും ചെയ്തു. മരിച്ച നാല് രോഗികളില്‍ മൂന്ന് പേര്‍ ഐ.സി.യു വാര്‍ഡിലായിരുന്നു.50 ലധികം രോഗികളെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ ആശുപത്രി അധികൃതര്‍ ഓക്‌സിജന്റെ അളവ് കുറയുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ നാല് രോഗികള്‍ മരിച്ചുവെന്ന് പറയുകയായിരുന്നു.
ദില്ലിയിലെ തെരുവുകളിലെയും ആശുപത്രികളിലെയും കാഴ്ചകൾ കണ്ണ് നിറയാതെ കാണാനാവില്ല.ശ്വാസം കിട്ടാതെ പിടഞ്ഞ് വീഴുന്നവർ, ഗുരുതരാവസ്ഥയിലുള്ളവരെയും കൊണ്ട് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓടുന്ന ബന്ധുക്കള്‍. ഉറ്റവര്‍ക്ക് ആശുപ്രത്രികളില്‍ പ്രവേശനം നിഷേധിച്ചതോടെ അധികൃതരോട് ക്ഷോഭിക്കുന്നവര്‍ . കൊവിഡ് വ്യാപനം ഗുരുതരമായ രാജ്യം തലസ്ഥാനം സാക്ഷിയായത് കരളലയിപ്പിക്കുന്ന കാഴ്ചകള്‍ക്കാണ്.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ രാജ്യത്തെ പല ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.ദില്ലി പോലുള്ള സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം അതി രൂക്ഷമാണ്.ഓക്സിജന്‍ ക്ഷാമവും ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞതും കാരണം ദില്ലിയിലെ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.ഓക്സിജന്റെ അഭാവം മൂലം ചികിത്സ ലഭിക്കാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here