കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച ചികിത്സയെ പ്രശംസിച്ച കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യക്ക് സന്ദേശമയച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് സതീഷ് ആചാര്യ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
സതീഷ് ആചാര്യയുടെ കാര്‍ട്ടൂണുകള്‍ക്ക് പ്രശംസയറിയിച്ച് കേരളത്തിലുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അയച്ച സന്ദേശത്തിലാണ് പിണറായി സര്‍ക്കാരിന്റെ മികച്ച കൊവിഡ് ചികിത്സാ സേവനങ്ങളെ അഭിനന്ദിച്ചുള്ള പരാമര്‍ശമുള്ളത്.
മുന്‍പ് മോദിയേയും ആര്‍എസ്എസിനേയും പരിഹസിച്ചുള്ള കാര്‍ട്ടൂണുകള്‍ക്ക് തന്നോട് തര്‍ക്കിച്ചിരുന്ന ആര്‍എസ്എസുകാരനാണ് തന്നെ പ്രശംസിച്ച് സന്ദേശമയച്ചതെന്നും സതീഷ് ആചാര്യ സ്‌ക്രീന്‍ഷോട്ടിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
‘എനിക്ക് കൊവിഡ് പോസിറ്റീവായി. താങ്കളുടെ കാര്‍ട്ടൂണുകളുടെ മൂല്യം ഞാനിപ്പോഴാണ് തിരിച്ചറിഞ്ഞത്. ഞാന്‍ കേരളത്തില്‍ നിന്നാണ്. മാത്രമല്ല കേരള സര്‍ക്കാര്‍ ആവര്‍ക്ക് കഴിയുന്നതില്‍ പരമാവധി മികച്ച ചികിത്സയാണ് പ്രദാനം ചെയ്യുന്നത്. സതീഷ് ജി… നിങ്ങളും കുടുംബവും സുഖമായിരിക്കട്ടെ.’ എന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സന്ദേശമയച്ചത്.
ആർഎസ്‌എസ് പശ്ചാത്തലമുള്ള, കേരളത്തിൽ നിന്നുള്ള ഒരു കാർട്ടൂൺ പ്രേമിയുടെ ഈ സന്ദേശം വായിച്ചതിൽ സന്തോഷമുണ്ട്. എന്റെ കാർട്ടൂണുകളെക്കുറിച്ച് എല്ലായ്‌പ്പോഴും എന്നോട് വാദിച്ചിരുന്ന ആളാണിദ്ദേഹം… എന്നാണ് സതീഷ് ആചാര്യ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
രാമ രാജ്യമെത്താന്‍ ഇനിയും എത്ര ദൂരം നടക്കണമച്ഛാ എന്ന് പിതാവിന്റെ തോളിലിരുന്ന് കുട്ടി ചോദിക്കുന്ന സതീഷ് ആചാര്യയുടെ കാര്‍ട്ടൂണും, കൊവിഡ് പ്രതിസന്ധിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പാത്രം കൊട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരിഹസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here