
മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കൊച്ചു കുട്ടികളടക്കം പങ്കാളികളാകുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് വസുവും സഫുവുമാണ് . ദേശാഭിമാനി ഫോട്ടോഗ്രാഫർ ജഗത് ലാലിൻ്റെയും മീഡിയാ വൺ റിപ്പോർട്ടർ ഷിദാ ജഗതിൻ്റെയും മക്കളാണ് നവമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്. ഈ മാതാപിതാക്കളുടെ ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
” സുബൈദത്തായും ജനാർദ്ദനേട്ടനുമടക്കം ആയിരങ്ങൾ ആയുസ്സിൻ്റെ സമ്പാദ്യവുമായി വരുമ്പോൾ ഈ തുക വളരെ ചെറുതാണ്. പക്ഷേ കുഞ്ഞു മനസ്സിൻ്റെ നൻമയാണ് . അതിനാൽ തന്നെയാണ് എഴുതാമെന്ന് തീരുമാനിച്ചതും .പെരിങ്ങളം സ്കൂളിൽ പഠിക്കുമ്പോൾ ചേർന്ന സഞ്ചയികലെ തുക കഴിഞ്ഞ മാസമാണ് പോയി വാങ്ങിയത്.
രണ്ടു പേരുടെയും കൂടി ഒമ്പതിനായിരത്തിലധികമുണ്ടായിരുന്നു. അത് ആശാൻമാരുടെ കാശി കുഞ്ചിയിൽ തന്നെ സൂക്ഷിച്ചതാ. അതിൽ നിന്നും ഒരു നൂറോ അഞ്ഞൂറോ കടം വാങ്ങിയാൽ പിറ്റേ ദിവസം മുതൽ പിന്നാലെ നടക്കും അത് തിരികെ കിട്ടാൻ .പക്ഷേ കഴിഞ്ഞ ദിവസം പത്രം വായിച്ചു കൊണ്ടിരിക്കുമ്പോഴാ അമ്മയോട് പോയി ചോദിച്ചത് അച്ഛമ്മേ ഞങ്ങടെ സഞ്ചയിക തുക വാക്സിൻ ചലഞ്ചിലേക്ക് കൊടുത്താലോ .
ഇവിടെ ഉള്ള എല്ലാർക്കും വാക്സിൻ എടുക്കേണ്ടതല്ലേ എന്ന്. ങ്ങളെ ഇഷ്ടം പോലെ ചെയ്തോ എന്നമ്മ . പതിനായിരം രൂപ വാക്സിൻ ചലഞ്ചിലേക്ക് കൊടുക്കട്ടെ എന്ന് ഞങ്ങളോട് രണ്ടാളോടും ചോദിച്ചപ്പോൾ മുഴുവൻ കൊടുക്കണോ ,സൈക്കിൾ വാങ്ങാനുള്ളതല്ലേ, എന്നായിരുന്നു ഞങ്ങടെ മറുപടി. കണ്ണിൽ ചോര വേണം അമ്മേ… എന്ന ഒറ്റ മറുപടിയിൽ തീർന്നു.
ഒരാവേശത്തിന് പറഞ്ഞതാണോ എന്നറിയാൻ പലവട്ടം ചോദിച്ചു. ആശാൻമാർക്ക് കുലുക്കമില്ല. പിന്നെ ഒരാഗ്രഹമുള്ളത് എം എൽ എ യുടെ കയ്യിൽ കൊടുക്കണം എന്നതായിരുന്നു. അവരുടെ ആഗ്രഹമല്ലേ നടക്കട്ടെ എന്ന് അച്ഛച്ഛൻ . അങ്ങനെ അച്ഛൻ്റെ ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപയും കൂടി ചേർത്ത് 11600 രൂപ റഹീംക്കാക്ക് കൈമാറി.
വസൂ സഫൂ ഇങ്ങനെ വളരുക മക്കളെ മനസ്സിൽ നൻമയുള്ളവരായി ……
ഒരു നൂറുമ്മകൾ “

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here