മധ്യാഫ്രിക്കന്‍ രാജ്യമായ ചാഡില്‍ പട്ടാളഭരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ ചൊവ്വാഴ്ച 2 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു.
ചാഡിന്റെ പ്രസിഡന്റ് ഇദ്രിസ് ഡെബിയുടെ മരണത്തെ തുടര്‍ന്ന് പട്ടാളം ഭരണം ഏറ്റെടുത്തിരുന്നു. ഡെബിയുടെ മകനെ താല്‍ക്കാലിക പ്രസിഡന്റായി നിയമിച്ചിരുന്നു. മുപ്പത് വര്‍ഷം നീണ്ട ഏകാധിപത്യ ഭരണത്തിനൊടുവില്‍പട്ടാളം പിടിമുറുക്കിയതോടെയാണ് ജനം തെരുവിലിറങ്ങിയത്.
പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് തെക്കന്‍ നഗരമായ മൗണ്‍ഡൗവില്‍ ഒരാള്‍ വെടിയേറ്റ് മരിക്കുകയും ജമേനയില്‍ മറ്റൊരാള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ചാഡിലെ തലസ്ഥാനത്ത് തുടങ്ങിയ പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. രാജ്യഭരണം ജനാധിപത്യത്തിലേക്ക് മാറണം എന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ചാഡിലെ പ്രതിപക്ഷ കക്ഷികള്‍ എല്ലാം തന്നെ മുന്നണിയായി പ്രക്ഷോഭ രംഗത്തുണ്ട്. ഇതിനകം തന്നെ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ളവരെയും മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചാഡിലെ സംഭവ വികാസങ്ങളെ അപലപിച്ച് ഫ്രാന്‍സും കോങ്കോയും രംഗത്ത് എത്തി. പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം ആവശ്യമാണെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. 18 മാസത്തിനുള്ളില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്തി രാജ്യത്തിന്റെ ഭരണം ജനാധിപത്യ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here