സിദ്ദിഖ് കാപ്പനെ ദില്ലിയിലേയ്ക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം: കാപ്പൻ കൊവിഡ് മുക്തനെന്ന് യു.പി സർക്കാർ

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ദില്ലിയില്‍ ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി. സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി. സിദ്ദിഖ് കാപ്പനെ മഥുരയിലെ ജയിലില്‍ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്നാണ് കെയുഡബ്ല്യുജെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് നിരീക്ഷിച്ച കോടതി അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ നല്‍കണമെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം യുപി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാപ്പന്‍ കോവിഡ് പോസിറ്റീവാണെന്നും താടിയെല്ലിന് പരിക്കുണ്ടെന്നും പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങളുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ യുപിക്ക് അടുത്തുള്ള ദില്ലിയില്‍ കാപ്പന് അടിയന്തര ചികിത്സ നല്‍കുന്നതാണ് നല്ലതെന്നാണ് കോടതിയുടെ നിരീക്ഷണം.

എന്നാല്‍ യുപി സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഡല്‍ഹിയില്‍ കോവിഡ് സാഹചര്യം രൂക്ഷമാണെന്നും ആശുപത്രി കിടക്കപോലും ലഭിക്കാന്‍ ബുദ്ധിമുണ്ടെന്നും കോടതിയെ അറിയിച്ചു. മഥുരയില്‍ കാപ്പന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും വാദിച്ചെങ്കിലും ഈ വാദങ്ങളൊന്നും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

അതിനിടെ സിദ്ദിഖ് കാപ്പന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട റിപ്പോർട്ട് യു പി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. കാപ്പൻ കൊവിഡ് മുക്തനായെന്നാണ് യു പി സർക്കാരിന്റെ റിപ്പോർട്ട്. കാപ്പന് മുറിവേറ്റിരുന്നെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്.
സിദ്ദിഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ഇന്നലെ യു പി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ആശുപത്രിയിൽ നിന്നും സിദ്ദിഖ് കാപ്പനെ ഡിസ്ചാർജ്ജ് ചെയ്‌തെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. 21ാം തിയതിയാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആ സമയത്ത് ശരീരത്തിൽ മുറിവുണ്ടായിരുന്നെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. കാപ്പൻ കൊവിഡ് ബാധിതനായിരുന്നു. അദ്ദേഹത്തിന് വേണ്ട ചികിത്സ നൽകിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തെ തിരികെ ജയിലിൽ എത്തിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News