മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ-11 ദൗത്യത്തിലെ മൂവര്‍സംഘത്തില്‍ ഒരുവനായ മൈക്കല്‍ കൊളിന്‍സ് (90) ബുധനാഴ്ച അന്തരിച്ചു. മൈക്കിള്‍ കാന്‍സര്‍ബാധിതനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
നീല്‍ ആംസ്ട്രോങ്ങും എഡ്വിന്‍ ആള്‍ഡ്രിനും ചന്ദ്രനില്‍ കാല്‍മുദ്ര പതിപ്പിച്ചപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനവുമായി കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റായിരുന്ന കൊളിന്‍സ് മൈലുകള്‍ക്കപ്പുറം ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നു. 1969 ജൂലായ് 20-നായിരുന്നു ചന്ദ്രനില്‍ മൂവര്‍സംഘം എത്തിയത്. നാഷണല്‍ എയര്‍ ആന്റ് സ്പേസ് മ്യൂസിയത്തിന്റെ ഡയറക്ടറായി കൂടി പ്രവര്‍ത്തിച്ച കോളിന്‍സ്, ബഹിരാകാശവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും രചിച്ചിരുന്നു. പൊതുമണ്ഡലത്തില്‍ എപ്പോഴും മാറിനിന്ന മൈക്കിള്‍ കോളിന്‍സ്, 1974ല്‍ ചന്ദ്രദൗത്യത്തിലെ അനുഭവം പങ്കുവെച്ചുകൊണ്ട് ‘Carrying the Fire’ എന്ന പേരില്‍ ആത്മകഥ എഴുതിയിരുന്നു.
സൈനിക ഉദ്യോഗസ്ഥന്റെ മകനായി 1930 ഒക്ടോബര്‍ 31-ന് ഇറ്റലിയിലാണ് കൊളിന്‍സിന്റെ ജനനം. അച്ഛനു പിന്നാലെ കൊളിന്‍സും സൈന്യത്തില്‍ ചേര്‍ന്നു. പറക്കലിനോടുള്ള താത്പര്യം പിന്നീടദ്ദേഹത്തെ വ്യോമസേനയിലെത്തിച്ചു. ചന്ദ്രനില്‍ കാലുകുത്തിയില്ലെന്ന പേരില്‍ ആംസ്ട്രോങ്ങിനോളവും ആല്‍ഡ്രിനോളവും കൊളിന്‍സ് പ്രശസ്തിക്കു പാത്രമായിരുന്നില്ല. അതുകൊണ്ടുതന്നെ ‘മറക്കപ്പെട്ട ബഹിരാകാശ യാത്രികന്‍’ എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ട്. രണ്ടുതവണയാണ് കൊളിന്‍സ് ബഹിരാകാശയാത്ര നടത്തിയത്. ജെമിനി-10 ദൗത്യത്തിലായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് അപ്പോളോ-11ലും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here