കേരളത്തില്‍ തുടര്‍ഭരണം

കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വേ. എല്‍ ഡിഎഫ് 84 -96 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.യു ഡി എഫ് സാധ്യത 44 മുതല്‍ 56 സീറ്റ് വരെയാകുമ്പോള്‍ എന്‍ ഡി എയുടെ സാധ്യത 0 മുതല്‍ 2 സീറ്റ് വരെയാണ്. സ്വതന്ത്രരുടെ സാധ്യത പരമാവധി ഒരു സീറ്റിലും ഒതുങ്ങുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ കേരള ജനത ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിന്റെ പ്രതിഫലനമാണ് സര്‍വേയില്‍ വ്യക്തമായത്. മെയ് 2 ന് ചരിത്ര വിജയം നേടി എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന ഉറച്ച ജനവിധിയാണ് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വേ പുറത്ത് വിട്ടത്.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തെക്കന്‍ കേരളത്തില്‍ എല്‍ ഡി എഫിന് മേല്‍ക്കൈ എന്നാണ് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെ പറയുന്നത്. എല്‍ ഡി എഫിന് 28 മുതല്‍ 32 സീറ്റ് വരെ ലഭിക്കും. യു ഡി എഫ് 7 മുതല്‍ 11 സീറ്റ് വരെ നേടാന്‍ സാധ്യതയുള്ളപ്പോള്‍ ബി ജെ പിക്ക് പരമാവധി ഒരു സീറ്റില്‍ മാത്രം സാധ്യതയെന്നും കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെ വ്യക്തമാക്കുന്നു.

പതിനഞ്ചാം കേരള നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്ന് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെ പറയുന്നു. യു ഡി എഫിന് 19- 23 സീറ്റ് വരെ ലഭിക്കാന്‍ സാധ്യതയുള്ളപ്പോള്‍,എല്‍ ഡി എഫിന് 18- 22 സീറ്റ് വരെ നേടുമെന്നും സര്‍വേ വ്യക്തമാക്കുന്നു.മറ്റുള്ളവര്‍ക്ക് ഒരു സീറ്റില്‍ വിജയ സാധ്യത കാണുന്നുണ്ടെങ്കിലുംഎന്‍ ഡി എ മധ്യകേരളത്തിന്റെ ചിത്രത്തിലില്ല. എന്‍ ഡി എയ്ക്ക് സീറ്റൊന്നുമില്ലെന്നാണ് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വേ പറയുന്നത്.

തെരഞ്ഞടുപ്പ് ഫലം പുറത്തു വരുമ്പോള്‍ എല്‍ ഡി എഫ് തരംഗം തന്നെയാകും മലബാറിലെന്നാണ് കൈരളി ന്യൂസ് – സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെ പറയുന്നത്. മലബാറില്‍ എല്‍ ഡി എഫിന് 38-42 സീറ്റ് വരെ ലഭിക്കാം. യു ഡി എഫിന് 18-22 സീറ്റ് വരെയും എന്‍ ഡി എയ്ക്ക് 0 മുതല്‍ 1 സീറ്റ് വരെയും സാധ്യതയുണ്ടെന്നും സര്‍വെ പറയുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍,വയനാട്, കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിലായി എല്‍ ഡി എഫ് 60 സീറ്റുകള്‍ നേടുമെന്ന് സര്‍വെ വ്യക്തമാക്കുന്നു.

കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ ജനപ്രീയ നേതാവ് പിണറായി വിജയന്‍ തന്നെയാണെന്നും വ്യക്തമാണ്. പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് 46.3% പേരാണ് അഭിപ്രായപ്പെട്ടത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് 28% പേര്‍ പറയുമ്പോള്‍
രമേശ് ചെന്നിത്തലയ്ക്ക് 5.6% പിന്തുണ മാത്രമാണ് ലഭിച്ചതെന്നും സര്‍വെ വ്യക്തമാക്കുന്നു.

രണ്ട് പ്രളയവും നിപ്പയും കേരളത്തെ വിഴുങ്ങാന്‍ ശ്രമിച്ചപ്പോള്‍ പിണറായി വിജയനെന്ന ക്യാപ്റ്റനാണ് മലയാള മണ്ണിനെ കൈ പിടിച്ചുയര്‍ത്തിയത്. കൊവിഡിനെ സ്വന്തം ആരോഗ്യം പോലും നോക്കാതെ, മികച്ച നേതാവായി മുന്നില്‍ നിന്ന് പ്രതിരോധിക്കുന്നത് ലോക ശ്രദ്ധപിടിച്ചു പറ്റുകയാണ്. ദില്ലിയിലും യു പി യിലും ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഈ സമയത്തും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കൊച്ചു കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്.

അതേസമയം സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് ഭൂരിപക്ഷം വോട്ടര്‍മാരും കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ വ്യക്തമാക്കി. എല്‍ ഡി എഫ് സര്‍ക്കാരില്‍ 70.4% പേര്‍ (തൃപ്തര്‍ 32.4, ഏറെക്കുറെ തൃപ്തര്‍ 38) തൃപ്തരെന്ന് സര്‍വേ പറയുന്നു. വികസനം, ജനക്ഷേമം, മികച്ച വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പാര്‍പ്പിടം എന്നീ വികസന വിഷയങ്ങളിലുണ്ടായ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടമാണ് ജനങ്ങള്‍ എടുത്തു പറയുന്നത്.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേരെയുണ്ടായ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ മറുപടിയാണ് സര്‍വേയില്‍ പ്രതിഫലിച്ചത്. പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നാണ് ജനങ്ങള്‍ സര്‍വേയിലൂടെ പറഞ്ഞത്. തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് വികസനവും ക്ഷേമപദ്ധതികളുമാണെന്ന് 49.77% പേര്‍ പറയുന്നു.

കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിയ്ക്കുമ്പോള്‍ രാജ്യം തന്നെ പ്രതിസന്ധിയിലാകുന്ന കാലത്ത് കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാര്‍ മികച്ച് നില്‍ക്കുന്നുവെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 78.2% പേരാണ് കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിനെ നെഞ്ചോട് ചേര്‍ത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ജനസമ്മതി പിണറായി വിജയനൊപ്പമായിരുന്നു. റോഡ് ഷോയിലും പ്രചാരണത്തിലും മികവ് പിണറായിയ്‌ക്കെന്ന് 42.7% പേരാണ് അഭിപ്രായപ്പെട്ടത്.

ഉറപ്പാണ് എല്‍ ഡി എഫ് പ്രചാരണ വാക്യത്തിന് വന്‍ സ്വീകാര്യതയാണ് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഈ വാക്യം പ്രതിഫലിച്ചിരുന്നു. എല്‍ ഡി എഫ് പ്രചാരണ വാക്യത്തിന് 48.5% ഉം യു ഡി എഫിന് 37 % ഉം എന്‍ ഡി എയ്ക്ക് 11.4 % ഉം മറ്റുള്ളവര്‍ക്ക് 3.1% ഉം സ്വീകാര്യതയാണ് ലഭിച്ചത്. ഉറപ്പാണ് എല്‍ ഡി എഫ് ,സംശുദ്ധം സദ്ഭരണം ,പുതിയ കേരളം മോദിക്കൊപ്പം എന്നീ വാക്യങ്ങളില്‍ ഉറപ്പാണ് എല്‍ ഡി എഫാണ് ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്തത്. ഉറപ്പാണ് എല്‍ ഡി എഫ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.

ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചാരണ വാചകത്തിലൂടെ പ്രധാനമായും മൂന്ന് സന്ദേശങ്ങളാണ് എല്‍ഡിഎഫ് മുന്നോട്ടുവച്ചത്. വീണ്ടും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന ഉറപ്പാണ് ആദ്യ സന്ദേശം.രണ്ടാമതായി എല്‍ഡിഎഫ് ജനങ്ങള്‍ക്ക് നല്‍കുന്നത് മെച്ചപ്പെട്ട ജീവിതത്തിനുള്ള ഗ്യാരന്റിയാണ്.കരുത്തനായ ഒരു നേതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ഊട്ടിയുറപ്പിക്കലാണ് മൂന്നാമത്തെ സന്ദേശം.ഇത് മൂന്നും കൂടിച്ചേര്‍ന്ന പ്രചരണ വാക്യമാണ് ജനങ്ങള്‍ ഏറ്റെടുത്തത്.

കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ ഒറ്റനേതാവില്ലാത്തത് യു ഡി എഫിനെ നെഗറ്റീവ് ആയി ബാധിച്ചു. ലീഗ് മേധാവിത്വത്തില്‍ പരമ്പരാഗത യു ഡി എഫ് വോട്ടര്‍മാര്‍ക്ക് അതൃപ്തിയെന്നും സര്‍വെ കണ്ടെത്തി.അഴിമതി ആരോപണ വിധേയരുടെ സാന്നിധ്യം തിരിച്ചടിയായി.പാലാരിവട്ടം പാലം അഴിമതി, മഞ്ചേശ്വരം ജുവല്ലറി തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നും കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെ വ്യക്തമാക്കുന്നു.

കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ എല്‍ ഡി എഫിന്റേയും യു ഡി എഫിന്റേയും മുന്നില്‍ ബി ജെ പി ഒന്നുമല്ലെന്നും കണ്ടെത്തി. രണ്ട് മുന്നണികളായി ജനങ്ങള്‍ കാണുന്നത് എല്‍ ഡി എഫിനേയും യു ഡി എഫിനേയും. മോദിക്കൊപ്പം കേരളം എന്നായിരുന്നു ബി ജെ പിയുടെ പ്രചാരണ വാചകം. എന്നാല്‍ കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ മോദിയോട് കേരളത്തിന് അതൃപ്തി.

മോദി ഭരണത്തില്‍ 34.3 % പൂര്‍ണ അതൃപ്തരെന്നാണ് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെ വ്യക്തമാക്കുന്നത്.പുരുഷന്‍, സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളില്‍ പല പ്രായ പരിധിയില്‍ നിന്നുള്ളവരില്‍ നിന്നാണ് അഭിപ്രായ ശേഖരണം നടത്തിയത്.
അതില്‍ കേന്ദ്ര ഭരണത്തില്‍ തൃപ്തര്‍ 12.2% മാത്രമാണെന്നും പറയുന്നു.

സ്വതന്ത്ര ഗവേഷകരുടെ സംരംഭമായ സിഇഎസ്സിനോട് ചേര്‍ന്നാണ് കൈരളി ന്യൂസ് പോസ്റ്റ് പോള്‍ സര്‍വേ നടത്തിയത്. രണ്ട് പതിറ്റാണ്ട് മുമ്പ് രൂപംകൊണ്ട സിഇഎസ് രണ്ടായിരം മുതല്‍ തെരഞ്ഞെടുപ്പ് പഠനം നടത്തിവരുന്നു.സാമൂഹിക രാഷ്ട്രീയ ഘടകങ്ങള്‍ വിലയിരുത്തുന്ന പോസ്റ്റ് പോള്‍ സര്‍വേയാണ് കൈരളി ന്യൂസിലൂടെ ജനങ്ങളിലേയ്‌ക്കെത്തിയത്.
തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 10, 11, 12 തീയതികളിലാണ് അഭിപ്രായ ശേഖരണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here