ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്‍റെ കരിയര്‍ ആരംഭിച്ച കെ വി ആനന്ദ് പിന്നീട് വെള്ളിത്തിരയിലേക്ക് ചുവടുമാറ്റുകയായിരുന്നു.
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയ തേന്മാവിന്‍ കൊമ്പത്തിലൂടെ ആണ് അദ്ദേഹം സിനിമ ക്യാമറയ്ക്ക് പിന്നിലേക്ക് എത്തുന്നത്. പിന്നീട്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം മലയാളത്തില്‍ ക്യാമറ ചലിപ്പിച്ചു. തേന്മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
2005ല്‍ കനാ കണ്ടേല്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകന്‍റെ കുപ്പായത്തിലേക്ക് മാറുന്നത്. അയണ്‍, കോ, മാട്രാന്‍, കാവന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ശിവജിയുടെ ക്യാമറാമാൻ. ‘തിരുടാ തിരുടാ’ എന്ന മണിരത്നം ചിത്രത്തിലെ ഗാന ചിത്രീകരണം ലോകശ്രദ്ധയാകർഷിച്ചു.ഹിന്ദി ചിത്രങ്ങളായ ജോഷ്, നായക് ദ റിയൽ ഹീറോ, കാക്കി എന്നിവയുടെ ക്യാമറാമാൻ. മോഹന്‍ലാല്‍, സൂര്യ എന്നിവരൊന്നിച്ച കാപ്പാന്‍ ആണ് അവസാന ചിത്രം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here