സർക്കാരിന്റെ സഹായത്തോടെ നിർമ്മിക്കുന്ന വാക്സിൻ പൊതുമുതലാണെന്ന് സുപ്രീംകോടതി. എന്തുകൊണ്ടാണ് വാക്സിന് രണ്ടു വില നിശ്ചയിക്കുന്നതെന്നും ദേശീയ പ്രതിരോധ നയം സ്വീകരിക്കാത്തതെന്നും കോടതി ചോദിച്ചു. കൊവിൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്ത കോടതി ഇന്റർനെറ്റ് നിരക്ഷരരായവർ എങ്ങനെ രജിസ്റ്റർ ചെയ്യുമെന്നും അതിനായി സ്വീകരിച്ചിട്ടുള്ള സംവിധാനങ്ങൾ എന്തെല്ലാമാണെന്നും കേന്ദ്രത്തോട് ചോദിച്ചു.
വാക്സിൻ സ്വരൂപിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാത്തതെന്ത് കൊണ്ടെന്നും കോടതി അന്വേഷിച്ചു. പേറ്റൻറ് അനുമതിയില്ലാതെ വാക്സിൻ വിതരണം എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്ന് ചോദിച്ച സുപ്രീംകോടതി , ശ്മശാനത്തൊഴിലാളികളുടെ രെജിസ്ട്രേഷനായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങളെ പറ്റിയും അന്വേഷിച്ചു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ എന്നിങ്ങനെ രണ്ട് വാക്സിനുകളാണ് രാജ്യത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഒരു ഡോസ് വാക്സിന്‍ 250 രൂപയ്ക്ക് ഇതുവരെ ലഭ്യമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയപ്രകാരം കൊവിഷീല്‍ഡിന്റെ ഒരു ഡോസ് ലഭിക്കാന്‍ സര്‍ക്കാര്‍ 300 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയുമാണ് നല്‍കേണ്ടി വരിക.
പുതിയ നയം അനുസരിച്ച് മെയ് ഒന്നു മുതല്‍ സ്വകാര്യ ആശുപത്രികളും വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങണം. ഇതിന്റെ ഫലമായി സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ കുത്തിവെയ്പ് നിരക്ക് കുത്തനെ ഉയരും. കൂടാതെ വാക്സിന്‍ ക്ഷാമം രാജ്യത്ത് രൂക്ഷമാണ്.
ജനിതകമാറ്റം വന്ന വൈറസുകളെ പ്രതിരോധിക്കാന്‍ കൊവാക്‌സിന്‍ ഫലപ്രദമാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തി പുതിയ വാക്‌സിനേഷന്‍ നിര്‍ദേശം വന്നതിന് പിന്നാലെയാണ് ഈ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here