വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് കര്‍ശന സുരക്ഷയൊരുക്കി പൊലീസ്

വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് കര്‍ശന സുരക്ഷയൊരുക്കി പൊലീസ്. കേന്ദ്രസേന ഉള്‍പ്പെടെ 30,281 പൊലീസുകാരാണ് സുരക്ഷയൊരുക്കുന്നത്. മുന്‍പ് രാഷ്ട്രീയ, സാമുദായിക സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാവും. ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റുകള്‍ നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായ ഞായറാഴ്ച സംസ്ഥാനത്ത് പൊതുവേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 3,332 കേന്ദ്രസായുധ പൊലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30,281 പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവുക.

207 ഡിവൈ.എസ്.പിമാര്‍, 611 ഇന്‍സ്‌പെക്ടര്‍മാര്‍, 2,003 എസ്.ഐ, എ.എസ്.ഐമാര്‍ എന്നിവര്‍ ഉള്‍പ്പെടെയാണിത്.140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 49 കമ്പനി കേന്ദ്രപോലീസ് സേനാംഗങ്ങളേയും നിയോഗിച്ചിട്ടുണ്ട്.

വോട്ടെണ്ണല്‍ തീരുന്നതുവരെ കൗണ്ടിംഗ് കേന്ദ്രങ്ങളില്‍ ശക്തമായ സുരക്ഷയുണ്ടാകും. നേരത്തേ രാഷ്ട്രീയ, സാമുദായിക സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാവും. ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റുകള്‍ നടത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡി ജി പി അറിയിച്ചു. വിജയാഘോഷ പ്രകടനങ്ങള്‍ നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്‍പില്‍ ജനക്കൂട്ടം ഉണ്ടാകാതെ നോക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ക്രമസമാധാനനില ഉറപ്പാക്കുന്നതിന് പട്രോളിംഗ് സംഘത്തെ നിയോഗിക്കേണ്ടതിന്റെ ചുമതല അതത് പൊലീസ് സ്റ്റേഷനുകള്‍ക്കാണ്. എല്ലാ ജില്ലകളിലേയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരേയും ഡിവൈ.എസ്.പിമാരേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരേയും ഞായറാഴ്ചയും തിങ്കളാഴ്ചയും ക്രമസമാധാനപാലനത്തിനായി നിയോഗിക്കും.

നിരത്തുകളിലെ വാഹനപരിശോധനയും മറ്റും ശനിയാഴ്ച വൈകുന്നേരം തന്നെ ആരംഭിക്കും. ഈ ദിവസങ്ങളില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here