കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഷോപ്പിങ് കോംപ്ലക്സുകൾ, ബ്യൂട്ടി പാർലറുകൾ, സിനിമ ഹാളുകൾ, കായിക കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചിടും. മാർക്കറ്റുകളുടെ പ്രവർത്തനം അഞ്ചുമണിക്കൂറായി ചുരുക്കും. രാവിലെ 7 മണി മുതൽ 10 വരെയും വൈകിട്ട് മൂന്നുമുതൽ അഞ്ചുവരെയും തുറക്കാൻ അനുവദിക്കും.
റസ്റ്ററന്‍റുകൾ, ബാറുകൾ, ജിമ്മുകൾ, സ്വിമ്മിങ് പൂളുകൾ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും. ഹോം ഡെലിവറിയും ഓൺലൈൻ സർവിസുകൾക്കും അനുമതി നൽകും. സാമൂഹിക, സാംസ്കാരിക, വിനോദ, വിദ്യാഭ്യാസ ഒത്തുചേരലുകൾ നിരോധിച്ചു.
ഫാർമസികൾ, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, അവശ്യ ഷോപ്പുകൾ തുടങ്ങിയവയെ ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലാണ് ഞായറാഴ്ച. തെരഞ്ഞെടുപ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാതിരുന്നത് ബംഗാളിൽ കൊവിഡ് വ്യാപനം രൂക്ഷമാക്കിയേക്കുമെന്നാണ് വിലയിരുത്തൽ. പ്രതിദിനം 17,000 ത്തിലധികം പേർക്കാണ് ബംഗാളിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. മരണം 80ൽ അധികവും. ഇത് ഉയർന്നേക്കുമെന്ന ആശങ്കയാണ് ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്താൻ കാരണവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here