ഉത്തർപ്രദേശിൽ ആശുപത്രിയിൽ പ്രവേശനം ലഭിക്കാതിരുന്ന എൻജിനീയർ കാറിനുള്ളിൽ മരിച്ച നിലയിൽ . നോയിഡയിലെ സർക്കാർ ആശുപത്രിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത് .
കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിലായതോടെ 35കാരിയായ ജാഗ്രതി ഗുപ്ത ആശുപത്രിയിലെത്തുകയായിരുന്നു. ജാഗ്രതിക്കൊപ്പമുണ്ടായിരുന്ന വീട്ടുടമസ്ഥൻ ആശുപത്രി പ്രവേശനത്തിനായി അപേക്ഷിച്ചെങ്കിലും പ്രവേശനം നിഷേധിച്ചു. തുടർന്ന് മൂന്നുമണിക്കൂറിലധികം യുവതിയും വീട്ടുടമസ്ഥനും ആശുപത്രിക്ക് പുറത്ത് കാറിൽ കഴിഞ്ഞു. പിന്നീട് ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതോടെ എൻജിനീയർ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.ഒപ്പമുണ്ടായിരുന്നയാളുടെ വീട്ടിലാണ് യുവതിയുടെ താമസം. ഭർത്താവും രണ്ടു കുട്ടികളും മധ്യപ്രദേശിലാണ്.
‘യുവതിയുടെ വീട്ടുടമസ്ഥൻ സഹായത്തിനായി യാചിക്കുേമ്പാൾ ഞാൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ആരും അദ്ദേഹത്തെ കേൾക്കാൻ തയാറായിരുന്നില്ല. ഏകദേശം മൂന്നരയോടെ അവർ വീണു. ഇതോടെ അദ്ദേഹം ആശുപത്രിയിലെ റിസപ്ഷനിലെത്തുകയും യുവതിക്ക് ശ്വാസമില്ലെന്ന് അറിയിക്കുകയുമായിരുന്നു. ജീവനക്കാർ എത്തിയെങ്കിലും മരിച്ചതായി അറിയിച്ചു’ -ദൃക്സാക്ഷിയായ സചിൻ മാധ്യമങ്ങളോട് പറഞ്ഞു.
യു.പിയിൽ ഓക്സിജൻ ക്ഷാമം മൂലം മരിച്ചുവീഴുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഓക്സിജൻ ക്ഷാമവും ആശുപത്രി സൗകര്യങ്ങളുടെ അഭാവവുമാണ് വെല്ലുവിളിയാകുന്നത്. കൊവിഡ് രോഗികൾ നോയിഡയിലെ റോഡിൽ മരിച്ചുവീഴുന്നത് സ്ഥിരം കാഴ്ചയാണെന്നാണ് റിപ്പോർട്ടുകൾ.ആശുപത്രിയിലെത്തിച്ചാൽ ഓക്സിജൻ ഇല്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശനം നിഷേധിക്കുന്നതും സ്ഥിരം കാഴ്ചയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here