ലഖ്നൗ : ഉത്തർപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു . ഏപ്രിൽ 21 മുതൽ 27 വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിലൊന്നാണ് യു.പി. കഴിഞ്ഞദിവസങ്ങളിൽ 34,000 ത്തിൽ അധികമായിരുന്നു പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം. പോസിറ്റിവിറ്റി നിരക്ക് ശരാശരി 16.7 ശതമാനവും.
യോഗി ആദിത്യനാഥ് സർക്കാറിന്‍റെ കണക്കുകൾ പ്രകാരം ദിവസേന 2.25ലക്ഷം മുതൽ 2.35 ലക്ഷം വരെ പരിശോധനകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യഥാർഥ കണക്കുകളിൽ ഇത് ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നാണ് വസ്തുത.
കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ രണ്ടു ജില്ലകളിലെ സ്ഥിതി അതീവഗുരുതരമെന്നാണ് വിലയിരുത്തൽ. ഇതിലൊന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭ മണ്ഡലമായ വാരാണസിയും സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലഖ്നോവും.അടിയന്തരമായി പരിശോധനകൾ നടത്തേണ്ടതുണ്ടെങ്കിലും അസൗകര്യങ്ങൾ ഇവിടങ്ങളിൽ വിലങ്ങുതടിയാകും. പരിശോധനക്ക് ദിവസങ്ങൾ എടുക്കും. അതിനും ദിവസങ്ങൾക്ക് ശേഷമാണ് ഫലം പുറത്തറിയുക.
ഏപ്രിൽ 27ന് ദേശീയ ശരാശരിയായ 21 ശതമാനത്തിനോട് താരതമ്യം ചെയ്യുേമ്പാൾ വാരാണസിയിലെ പോസിറ്റിവിറ്റി നിരക്ക് 40ശതമാനമാണ്. ഏപ്രിൽ 25ന് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനം കടന്നിരുന്നു ഇവിടെ.
സംസ്ഥാനത്ത് 2,25,000 മുതൽ 2,35,000 വരെ പരിശോധനകൾ പ്രതിദിനം നടത്തുന്നുണ്ടെന്നും ഇതിൽ 45 ശതമാനവും ആർ.ടി.പി.സി.ആർ പരിശോധനയിലൂടെ ആണെന്നുമായിരുന്നു യു.പി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്ങിന്‍റെ വാദം. ആന്‍റിജൻ പരിശോധനയേക്കാൾ കൃത്യതയുള്ളതാണ് ആർ.ടി.പി.സി.ആർ പരിശോധന. മറ്റിടങ്ങളെ അപേക്ഷിച്ച് വാരാണസിയിൽ വളരെ കുറവ് പരിശോധനകൾ നടക്കുന്നുള്ളുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ 20ന് 3782 ആർ.ടി.പി.സി.ആർ പരിശോധനകളും ഏപ്രിൽ 21ന് 4516 പരിശോധനകളുമാണ് നടത്തിയതെന്നാണ് കണക്കുകൾ. ഏപ്രിൽ 22ന് 3782, 23ന് 3690, 24ന് 3860, 25ന് 2323, 26ന് 3067, 27ന് 2817 എന്നിങ്ങനെയാണ് പരിശോധനകളുടെ എണ്ണം.
എന്നാൽ ഇവിടത്തെ പോസിറ്റീവായവരുടെ എണ്ണമാകട്ടെ ഏപ്രിൽ 20ന് 1637, 21ന് 2562, 22ന് 1815, ഏപ്രിൽ 23ന് 1485, 24ന് 2796, 25ന് 2057, 26ന് 1840, 27ന് 1752 എന്നിങ്ങനെയായിരുന്നു.
ജില്ലയിൽ പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്നും ജീവനക്കാരുടെയും പരിശോധന കിറ്റുകളുടെ അഭാവവുമാണ് ഇതിന് കാരണമെന്നാണ് അധികൃതരുടെ പ്രതികരണം .ലഖ്നോവിലും സമാന സ്ഥിതിയാണ് നേരിടുന്നത്. ഒരു ലാബ് പ്രതിദിനം 80 മുതൽ 150 പരിശോധനകളാണ് ഇവിടെ നടത്തുന്നത്. അതിൽ തന്നെ സ്വകാര്യ ലാബുകൾ മിക്കതും പരിശോധന നടത്തുന്നില്ലെന്നാണ് വിവരം. ജില്ലയിൽ പരിേശാധനകളുടെ എണ്ണം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here