സംസ്ഥാനത്ത് സർക്കാരിനെ വെല്ലുവിളിച്ച് ചില സ്വകാര്യ ലാബുകൾ. സ്വകാര്യ മേഖലയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിനെ കാറ്റിൽ പറത്തി ലാബുകൾ ഈടാക്കുന്നത് 1700 രൂപ.
നിരക്ക് കുറച്ചതിൽ പ്രതിഷേധിച്ച് ചില ലാബുകൾ ആര്‍ടിപിസിആര്‍ പരിശോധന നിർത്തിവെച്ചു. പരിശോധന നിർത്തിവച്ച ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുൻപാണ് ആരോഗ്യവകുപ്പ് സ്വകാര്യ ലാബുകളിലെ ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കിയത്.
എന്നാൽ ഇന്നലെ ഉത്തരവിറങ്ങാത്ത കാരണം പറഞ്ഞ് സ്വകാര്യ ലാബുകൾ ഈടാക്കിയത് പഴയ നിരക്കായ 1700 രൂപയാണ്. ഇന്നലെ ഉച്ചയോടെ ഉത്തരവിറങ്ങിയിട്ടും സ്വകാര്യ ലാബുകളുടെ കൊള്ള തുടരുകയാണ്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട ചില ലാബുകൾ പുതുക്കിയ നിരക്കായ 500 രൂപ ഈടാക്കുമ്പോഴാണ് മറ്റ് ചില സ്വകാര്യ ലാബുകൾ പഴയ നിരക്കായ 1700 രൂപ ഈടാക്കുന്ന നടപടി തുടരുന്നത്. ചില ലാബുകളാകട്ടെ നിരക്ക് കുറച്ചതിൽ പ്രതിഷേധിച്ച് ആര്‍ ടി പി സി ആര്‍ പരിശോധന തന്നെ താൽകാലികമായി നിർത്തിവച്ചു.
ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് കുറഞ്ഞത് 1500 രൂപയെങ്കിലുമാക്കണമെന്നാണ് സ്വകാര്യ ലാബുകള്‍ ആവശ്യപ്പെടുന്നത്. 500 രൂപ അപര്യാപ്തമാണെന്നാണ് ഇവർ വാദിക്കുന്നത്.
വേണ്ടിവന്നാൽ കോടിതിയെ സമീപിക്കാനും ലാബുടമകൾ ആലോചിക്കുന്നുണ്ട്. മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്‍പ്പെടെ ആര്‍ടിപിസിആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമെന്നിരിക്കെ, സ്വകാര്യമേഖലയില്‍ പരിശോധനാ സൗകര്യം ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കും.
അതെസമയം ആർടിപിസിആർ പരിശോധന നിർത്തിവച്ച ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിലെ ഈ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here