വോട്ടെണ്ണല്‍ എങ്ങനെ ?

വോട്ടെണ്ണല്‍ എങ്ങനെ ?
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് വോട്ടെണ്ണലിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. എണ്ണക്കൂടുതലുള്ള തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും.വോട്ടെണ്ണലിന് ഒരു മണിക്കൂര്‍ മുമ്പുവരെയാണ് തപാല്‍ ബാലറ്റ് സ്വീകരിക്കുക.

ഓരോ ഹാളിലും ഇക്കുറി ഏഴ് മേശകള്‍.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ 14 മേശകളാണുണ്ടായിരുന്നത്.ഇത്തവണ അത് ഏഴായി.കോവിഡ് സാഹചര്യത്തില്‍ സാമൂഹിക അകലം ഉറപ്പാക്കാനാണ് ഒരു ഹാളില്‍ ഏഴു മേശകളാക്കിയത്. ഓരോ മേശയിലും കൗണ്ടിങ് സൂപ്പര്‍ വൈസറും അസിസ്റ്റന്റും കൗണ്ടിംങ് ഏജന്റുമാരും ഉണ്ടാകും. തപാല്‍ വോട്ട് എണ്ണുന്ന മേശകളുടെ എണ്ണം ആവശ്യമെങ്കില്‍ രണ്ടാക്കാനും നിര്‍ദേശമുണ്ട്.

തപാല്‍ ബാലറ്റ് എണ്ണല്‍

തപാല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് ഓരോ മേശയിലും എ.ആര്‍.ഒ.യെ നിയോഗിച്ചിട്ടുണ്ട്. ഇ.വി.എം. എണ്ണുന്നതുപോലെ ഉദ്യോഗസ്ഥരും ഏജന്റുമാരും ഇവിടേയുമുണ്ട്. ഒരുമേശയില്‍ 500 വോട്ടുകളാണ് എണ്ണുന്നത്.അസാധുവായ ബാലറ്റ് തള്ളും. സര്‍വീസ് വോട്ടുകള്‍ ക്യു.ആര്‍ കോഡുപയോഗിച്ച് നമ്പരും മറ്റും പരിശോധിക്കും. തപാല്‍ ബാലറ്റുകള്‍ പൂര്‍ണമായും എണ്ണിത്തീര്‍ന്ന ശേഷമേ ഇ.വി.എമ്മിലെ അവസാനറൗണ്ട് എണ്ണുകയുള്ളു.

1 വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂം രാവിലെ ഏഴരയോടെ വരണാധികാരി സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തുറക്കുന്നു. ചാര്‍ജ് ഓഫീസര്‍ വോട്ടിങ് യന്ത്രങ്ങള്‍ ഏറ്റെടുത്ത് സുരക്ഷിതമായി വോട്ടെണ്ണല്‍ ഹാളിലേക്ക്.

2 വോട്ടെണ്ണല്‍ ഹാളില്‍ ഓരോമേശയ്ക്കും സൂപ്പര്‍ വൈസര്‍, അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരുണ്ടാകും. പ്രധാനഹാളില്‍ വരണാധികാരിയും മറ്റുഹാളുകളില്‍ എ.ആര്‍.ഒയുമുണ്ടാകും. 150 ചതുരശ്ര അടി സ്ഥലമാണ് ഒരുകൗണ്ടിങ് ടേബിളിനു ചുറ്റുമുണ്ടാകുക. സമീപം ബാരിക്കേഡിനു പുറത്ത് ഓരോ സ്ഥാനാര്‍ഥിയുടെയും കൗണ്ടിങ് ഏജന്റുമാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിപ്പിടം.

3 കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രത്തിന്റെ സീല്‍പൊട്ടിക്കും. ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഡിസ്‌പേ്‌ള നോക്കി വോട്ട് വിവരം രേഖപ്പെടുത്തുന്നു. അസിസ്റ്റന്റും നിരീക്ഷകനും ഈ വിവരങ്ങള്‍ രേഖപ്പെടുത്തും. എഴുതിയും വോട്ടിങ് വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ട്.

4 വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ നിരീക്ഷകനും വരണാധികാരിയും അതംംഗീകരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ എന്ന സൈറ്റിലേക്ക് വിശദാംശങ്ങള്‍ നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News