നന്മ വറ്റാത്ത മഹാനഗരം; രോഗികള്‍ക്ക് ആശ്രയമായി ഓട്ടോ ആംബുലന്‍സ് ഒരുക്കി അധ്യാപകന്‍

മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധികളും വെല്ലുവിളികളുമാണ് ഉയര്‍ത്തിയത്. ആരോഗ്യമേഖലയിലെ തകര്‍ച്ചയും അത്യാസന്ന നിലയിലുള്ള രോഗികളെ കൂടുതല്‍ ദുരിതത്തിലാക്കി. ഓക്‌സിജന്റെയും മരുന്നുകളുടെയും ലഭ്യതക്കുറവ് പോലെ നഗരം നേരിട്ട മറ്റൊരു വലിയ പ്രതിസന്ധിയാണ് ആംബുലന്‍സിന്റെ അഭാവം. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രികളില്‍ എത്തിക്കുവാന്‍ തക്ക സമയത്ത് ആംബുലന്‍സുകള്‍ ലഭിക്കാതെ മരണമടഞ്ഞ രോഗികളുടെ എണ്ണം നിരവധിയാണ്.

ആശുപത്രികളില്‍ പോകാനും ടെസ്റ്റുകള്‍ എടുക്കാനും യാത്ര ചെയ്യാന്‍ കഴിയാതെ വലിയൊരു വിഭാഗം സാധാരണക്കാര്‍ വലയുമ്പോഴാണ് ദത്താത്രയ സാവന്ത് എന്ന അധ്യാപകന്റെ സേവനം മഹത്തരമാകുന്നത്. നിലവില്‍ ഒരു ഓട്ടോ ഡ്രൈവറായി മാറിയിരിക്കയാണ് സാവന്ത്.

തന്റെ ഓട്ടോറിക്ഷയെ ചെറിയ ആംബുലന്‍സായി മാറ്റിയാണ് കോവിഡ് രോഗികളെ അദ്ദേഹം ആശുപത്രികളിലെത്തിക്കുന്നത്. പി പി ഇ കിറ്റ് ധരിച്ചും മറ്റ് സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയുമാണ് ഓട്ടോറിക്ഷയില്‍ രോഗികളെ ആശുപത്രികളിലെത്തിക്കുന്നത്.

ദത്താത്രയ സാവന്ത് എന്ന അധ്യാപകന്റെ സേവനം ഇതിനകം ഒട്ടേറെ കൊവിഡ് ബാധിതര്‍ക്കാണ് ആശ്വാസമേകുന്നത്. ഘാട്ട്കോപ്പറില്‍ വസിക്കുന്ന സാവന്ത് ജ്ഞാനേശ്വര്‍ വിദ്യാമന്ദിര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനാണ്.

കൊവിഡ് ബാധിതരെ ആശുപത്രികളിലെത്തിക്കുന്നത് സൗജന്യമായിട്ടാണ്. അത്യാസന്ന നിലയില്‍ വലയുമ്പോള്‍ ആശുപത്രിയിലെത്താനും രോഗമുക്തിക്കു ശേഷം വീട്ടിലെത്താനും ഇതിനകം നൂറു കണക്കിന് രോഗികള്‍ക്കാണ് സാവന്തിന്റെ റിക്ഷ തുണയായത്.

നഗരത്തില്‍ കൊറോണ രോഗികളുടെ എണ്ണം പരിഭ്രാന്തി പടര്‍ത്തുമ്പോള്‍ പലരും ചികിത്സ ലഭിക്കാതെയാണ് മരിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ സഹായം പോലും ലഭിക്കുന്നില്ല. സ്വകാര്യ ആംബുലന്‍സുകള്‍ പലര്‍ക്കും താങ്ങാനാകില്ല. പൊതു വാഹനങ്ങളെ ആശ്രയിക്കാനും കൊവിഡ് രോഗികള്‍ക്കാകില്ല. ഈ സാഹചര്യത്തിലാണ് രോഗികള്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ തീരുമാനിച്ചതെന്ന് സാവന്ത് പറയുന്നു. കൊവിഡ് -19 തരംഗം തുടരുന്നിടത്തോളം കാലം ഈ സേവനം തുടരുമെന്നും സാവന്ത് കൂട്ടിച്ചേര്‍ത്തു.

സാവന്തിന്റെ നന്മ തിരിച്ചറിഞ്ഞ പലരും സഹായം വാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഇന്ധനച്ചെലവ് പൂര്‍ണമായും വഹിക്കാമെന്ന് അറിയിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News