തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വെള്ളറട രുഗ്മിണി മെമ്മോറിയൽ ആശുപത്രിയെ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കിയതായി(സി.എസ്.എൽ.റ്റി.സി) ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇവിടെയുള്ള 300 കിടക്കകളിൽ 225 എണ്ണം സി.എസ്.എൽ.റ്റി.സിക്കായും 50 എണ്ണം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള രോഗികൾക്കായും മാറ്റിവയ്ക്കും.
25 കിടക്കകൾ ആശുപത്രിയിൽ നേരിട്ടെത്തുന്ന കൊവിഡ് രോഗികൾക്കു നൽകും. കൊവിഡ് രോഗികളുടെ ബ്ലോക്ക് ഒഴിച്ച് മറ്റുള്ള സ്ഥലങ്ങളിൽ നോൺ കൊവിഡ് ഒ.പി പ്രവർത്തിപ്പിക്കും. ആവശ്യമെങ്കിൽ 300 കിടക്കകളും സി.എസ്.എൽ.റ്റി.സിക്കായി ഏറ്റെടുക്കും. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ തിരുവനന്തപുരം, ചിറയിൻകീഴ് താലൂക്കുകളിൽ രണ്ടുവീതം ഡി.സി.സികൾ(ഡൊമിസിലറി കെയർ സെന്റർ)ഏറ്റെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ 250 കിടക്കകൾ ഉണ്ടാകും. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഇവിടെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും ഡി.സി.സികളിൽ ആവശ്യമായ ജീവനക്കാരെ ഉടൻ നിയോഗിക്കുമെന്നും കളക്ടർ അറിയിച്ചു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് വാർഡ്
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് വാർഡ് തുറന്നു. നിയുക്ത എം.എൽ.എ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പേരൂർക്കട, നെയ്യാറ്റിൻകര ജില്ലാ ആശുപത്രികളിലും കൊവിഡ് വാർഡുകൾ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അറിയിച്ചു. കൊവിഡ് വാർഡിലുള്ളവരുടെ ചികിത്സാ ചെലവുകളും ഭക്ഷണവും ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കും. ചികിത്സയുടെ ഭാഗമായുള്ള ആന്റിജൻ കിറ്റ്, പി.പി.ഇ കിറ്റ്, തെർമൽ സ്‌കാനർ തുടങ്ങിയവ വാങ്ങി നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here