ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍. ബാബുക്കുട്ടന്‍ എന്നയാളാണ് പിടിയിലായത്. ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് ബാബുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു പുനലൂര്‍ പാസഞ്ചറില്‍ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ മുളംതുരുത്തി സ്വദേശിനിയായ യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നു.

കവര്‍ച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. യുവതിയെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വളയും മാലയും ഊരി നല്‍കാന്‍ പ്രതി അവശ്യപ്പെട്ടെന്ന് പരുക്ക് പറ്റിയ യുവതി മൊഴി നല്‍കിയിരുന്നു. മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് വിശദമാക്കി. ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്.

മുളംതുരുത്തി എത്തിയതോടെ പ്രതി ട്രെയിന്‍ കംപാര്‍ട്ട്‌മെന്റിലേക്ക് കയറി രണ്ട് ഡോറുകളും അടച്ചു. ഭീഷണിപ്പെടുത്തി മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here