ചിരിയുടെ വലിയ മെത്രാപ്പോലീത്ത,ഏതു സദസ്സിനെയും എപ്പോൾ വേണമെങ്കിലും ചിരിപ്പിക്കുവാൻ കഴിയുന്ന പ്രഭാഷകനും പണ്ഡിതനുമായിരുന്നു മാർത്തോമ്മാ സഭയിലെ മെത്രാപ്പോലീത്ത മാർ ക്രിസോസ്റ്റം വലിയ തിരുമേനി. മർമ്മം നോക്കി നർമ്മം പറയാനുള്ള അദ്ദേഹത്തിന്റെ കഴിവ് ആരെയും അതിശയിപ്പിക്കുക തന്നെ ചെയ്യും.
തമാശ പറഞ്ഞിട്ടു തിരുമേനി ഒരിയ്ക്കലും ചിരിക്കാറില്ല. അതാണ് തിരുമേനിയുടെ പ്രസംഗത്തിന്റെ പ്രത്യേകതയും. നടൻ ബാബുരാജ് ഒരിക്കൽ ക്രിസോസ്റ്റം വലിയ തിരുമേനിയോട് ചോദിച്ചു :
”നമ്മുടെ നാട്ടിൽ മദ്യനിരോധനം നല്ലതാണോ തിരുമേനി ? തിരുമേനി അതിനെ അനുകൂലിക്കുന്നുണ്ടോ ?”
തിരുമേനിയുടെ മറുപടി ഇങ്ങനെ :
”നമ്മൾ ഒരുകാര്യം ചെയ്യുമ്പോൾ അത് നല്ലതാണെന്നു വിചാരിച്ചാണ് ചെയ്യുന്നത് , അല്ലെ ?”
” അതെ ” ബാബുരാജിന്റെ മറുപടി .
തിരുമേനിയുടെ അടുത്ത ചോദ്യം :
”ഇദ്ദേഹം കല്യാണം കഴിച്ചതാണോ ?”
” അതെ ”.
”കഴിച്ചപ്പോൾ നല്ലതാണെന്നു വിചാരിച്ചല്ലേ കഴിച്ചത് ? ”
”അതെ ”.
”ഇപ്പോൾ അത്ര നല്ലതായിട്ട് തോന്നുന്നുണ്ടോ? അതുപോലെ തന്നെ മദ്യനിരോധനത്തിന്റെ കാര്യവും. ”
സദസിൽ കൂട്ടച്ചിരി .
ക്രിസോസ്റ്റം തിരുമേനിയുടെയടുക്കൽ ഒരു അമ്മ വന്ന് തന്റെ മകനെപ്പറ്റി ഒരു വിഷമം പറഞ്ഞു: ” അവന് സ്വർഗത്തിലും നരകത്തിലും വിശ്വാസമില്ല. തിരുമേനി അവനെ വിളിച്ചു ഒന്നുപദേശിക്കണം. ഉടൻ വന്നു തിരുമേനിയുടെ മറുപടി : ”അവനെ പിടിച്ച് പെണ്ണു കെട്ടിക്ക്. അപ്പം അവനു നരകമുണ്ടെന്ന് വിശ്വാസം വരും. നരകം ഉണ്ടെന്നു മനസിലാകുമ്പോൾ മുൻപ് ജീവിച്ചത് സ്വർഗ്ഗത്തിലാണെന്ന ബോധ്യവും വരും.”
ക്രിസോസ്റ്റം മെത്രാപ്പോലീത്താ ഒരിക്കല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ ഒരു സായിപ്പ് ചോദിച്ചു:
”ഇന്ത്യയിലെ റോഡുകളില്‍ കുരങ്ങന്മാരും കഴുതകളുമൊക്കെ സ്വതന്ത്രമായി സഞ്ചരിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?”
ഉടന്‍ വന്നു ക്രിസോസ്റ്റത്തിന്റെ മറുപടി:
”പണ്ട് അവയെ ഇന്ത്യന്‍ റോഡുകളില്‍ ഒരുപാട് കാണാറുണ്ടായിരുന്നു. എന്നാല്‍ 1947 നു ശേഷം ഞങ്ങള്‍ അവയെയെല്ലാം ഇംഗ്ലണ്ടിലേക്കു കയറ്റിവിട്ടു…”
ചോദിച്ച സായ്പ്പിനെ പിന്നെ അവിടെയാരും കണ്ടില്ല.
പൗരോഹിത്യത്തിന്‍റെ ആലഭാരങ്ങള്‍ക്കു പകരം ജനജീവിതത്തിന്‍റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ ഇടയനായിരുന്ന മെത്രാപ്പൊലീത്തയുടെ വിയോഗം മലയാണമണ്ണിന് തീരാ നഷ്ടമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here