‘എന്തെങ്കിലും തെറ്റു സംഭവിച്ചാല്‍ നിങ്ങളാണ് ഉത്തരവാദികള്‍’; കേന്ദ്രത്തോട് സുപ്രീം കോടതി

ദില്ലി : രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം. ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെല്ലായിടത്തേക്കും ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിനായുള്ള നയം പുതുക്കണം. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്തെ മുഴുവന്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ള നയസമീപനമാണ് സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാതിരിക്കാന്‍ എല്ലാം നേരത്തെ തന്നെ കരുതി വെക്കണമെന്നും കോടതി നിര്‍ദേശിച്ചു.കൊവിഡിന്റെ മൂന്നാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിനായി ഇന്നു തന്നെ തയ്യാറെടുപ്പുകള്‍ നടത്തിക്കൊള്ളുക. മൂന്നാം തരംഗത്തില്‍ കുട്ടികളെയും കാര്യമായി ബാധിച്ചേക്കാം. കുട്ടികള്‍ക്കും വാക്‌സിന്‍ ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു .

മൂന്നാം തരംഗത്തിനെ നേരിടാനുള്ള നയ രൂപീകരണത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അതിന് കേന്ദ്രമായിരിക്കും ഉത്തരവാദികള്‍ എന്നും ആ ഉത്തരവാദിത്തം കേന്ദ്രം തന്നെ നിറവേറ്റേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ്പ് നല്‍കി.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. രണ്ടാം തരംഗം വ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ അന്താരാഷ്ട്ര മാധ്യമ ഏജൻസിയോട് വെളിപ്പെടുത്തിയിരുന്നു.മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും കേന്ദ്രം നടപടികള്‍ കൈക്കൊള്ളാഞ്ഞതാണ് കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിന് ഇടയാക്കിയതെന്നും വിമര്‍ശനമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News