
കൊവിഡ് വ്യാപന സാഹചര്യത്തിൽ മധ്യപ്രദേശിൽ ഏർപ്പെടുത്തിയ ജനതാ കർഫ്യൂ മെയ് 15 വരെ നീട്ടിയതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. സംസ്ഥാനത്ത് വിവാഹങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ആഘോഷ പരിപാടികളും മെയ് 15 വരെ നിർത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.
ആളുകൾ ഒത്തുചേരുന്നത് കൊവിഡ് സൂപ്പർ സ്പ്രെഡിന് കാരണമാകുമെന്നതിനാൽ വിവാഹച്ചടങ്ങുകൾ മാറ്റിവയ്ക്കണം. ജനങ്ങൾ കൂട്ടംകൂടുന്നത് കുറയ്ക്കാൻ എല്ലാ ജില്ലകളും നടപടി സ്വീകരിക്കണമെന്നും മെയ് മാസത്തിൽ വിവാഹങ്ങൾക്ക് അനുമതി നൽകേണ്ടെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കൊവിഡ് കർഫ്യൂ കർശനമായി പാലിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ രാജ്യവും സംസ്ഥാനവും ലോകവും കൊവിഡിനെതിരേ പോരാടുകയാണ്. വരും ദിവസങ്ങളിൽ സാധാരണ ജീവിതം പുനരാരംഭിക്കാനാണ് ഇപ്പോൾ കർശന നടപടികൾ സ്വീകരിക്കുന്നത്. യാതൊരു വീഴ്ചയുമില്ലാതെ കർഫ്യൂ നടപ്പാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here