കേരളം നാളെ മുതൽ സമ്പൂർണ്ണ ലോക്ഡൗണിലേക്ക്,രോഗവ്യപനം കുറയുമെന്ന പ്രതീക്ഷയിൽ നാടും നഗരവും

സംസ്ഥാനത്ത് നാളെ മുതൽ മേയ് 16 വരെ സമ്പൂർണ്ണ ലോക്ഡൗൺ . രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് പൂർണ്ണമായും സംസ്ഥാനം അടച്ചുപൂട്ടാൻ തീരുമാനിക്കുന്നത് .ലോക്ഡൗൺ നിബന്ധനകൾ കൃത്യമായി പാലിക്കുകയാണെങ്കിൽ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവർത്തകരും ഭരണകൂടവും .അതേസമയം , അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത് സാധാരണക്കാരിൽ നേരിയ ആശങ്കയുണ്ടാക്കിയെങ്കിലും ഭക്ഷണത്തിനും മറ്റ് അവശ്യ സാധനങ്ങൾക്കും സേവങ്ങൾക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയത് ആശ്വാസമാണ് .

അതേസമയം ,സമ്പൂർണ്ണ ലോക്ഡൗണിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ പുറത്തിറങ്ങി. പൊതുഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകൾക്ക് രാവിലെ 6 മുതൽ വൈകീട്ട് 7.30 വരെ പ്രവർത്തിക്കാം. ബാങ്കുകൾക്കും ഇൻഷുറൻസ് സ്ഥാപനങ്ങൾക്കും 10 മുതൽ ഒന്നു വരെ പ്രവർത്തിക്കാം. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ 20 പേരുടെ സാന്നിദ്ധ്യത്തിൽ നടത്താൻ അനുമതിയുണ്ട്. എന്നാൽ, കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സമീപത്തെ പോലീസ് സ്റ്റേഷനിലും അറിയിക്കണം. മരണാനന്തര ചടങ്ങുകളിൽ 20 പേരെ മാത്രമെ അനുവദിക്കൂ. ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനമില്ല.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കാം. നിർമ്മാണ, അറ്റകുറ്റ പണികൾ കോവിഡ് മാനദണ്ഡം പാലിച്ച് നടത്താം. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കും. പൊതുയോഗങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ഭക്ഷണവിതരണത്തിന് തടസ്സമില്ല. വാക്‌സിനേഷന് പോകുന്ന വാഹനങ്ങൾ തടയില്ല. അന്തർ സംസ്ഥാന യാത്ര അത്യാവശ്യക്കാർക്ക് മാത്രം അനുവദിക്കും. ഇവർ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ലോക്ക്ഡൗണിൽ കുടുങ്ങിയവരുള്ള ഹോട്ടലുകൾക്ക് പ്രവർത്തിക്കാം.

ഐ.ടി അനുബന്ധ സ്ഥാപനങ്ങൾ നിയന്ത്രണ വിധേയമായി പ്രവർത്തിക്കാം. പെട്രോൾ പമ്പുകൾക്കും വർക്ക്‌ഷോപ്പുകൾക്കും തുറന്നു പ്രവർത്തിക്കാം. മാധ്യമ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ട്രെയിൻ സർവീസ് ഉണ്ടാകും എന്നാല്‍, മെട്രോ പ്രവർത്തിക്കില്ല. ടാക്സി സേവനങ്ങള്‍ അത്യാവശ്യത്തിന് മാത്രം. ലോക്ഡൗൺ കാലയളവിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ കര്‍ശന നിയമനടപടികള്‍ നേരിടേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News