കേരളത്തിൽ ബി ജെ പി എല്ലാ കാലത്തും വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്ന് മുൻ ബി ജെ പി നേതാവ് ഒ കെ വാസു മാസ്റ്റർ.താൻ വോട്ട് കച്ചവടത്തിന്റെ ഇരയാണെന്നും വാസു മാസ്റ്റർ പറഞ്ഞു.1991 ൽ പെരിങ്ങളത്തെ സ്ഥാനാർഥി ആയിരുന്നപ്പോൾ വോട്ട് മുസ്ലീംലീഗ് സ്ഥാനാർത്ഥിക്ക് മറിച്ചു നൽകാൻ ബിജെപി- ആർ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെന്നും ഒ കെ വാസു മാസ്റ്റർ വെളിപ്പെടുത്തി
വടകര ബേപ്പൂർ മോഡൽ അരങ്ങേറിയ 1991 ലെ തിരഞ്ഞെടുപ്പിലാണ് വ്യാപകമായി ബി ജെ പി സംസ്ഥാനത്ത് വോട്ട് കച്ചവടം നടത്തിയതെന്ന് ഒ കെ വാസു മാസ്റ്റർ പറഞ്ഞു.ബേപ്പൂരിൽ പരസ്യമായിരുന്നങ്കിൽ മറ്റ് പലയിടത്തും രഹസ്യമായിരുന്നു വോട്ട് കച്ചവടം.1991 ൽ പെരിങ്ങളം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന തന്നോട് വോട്ട് മുസ്ലീംലീഗിന് മറിച്ചുനൽകാൻ ബിജെപി ആർ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടുവെന്നും ഒ കെ വാസു മാസ്റ്റർ വെളിപ്പെടുത്തി.സംഘടനാ സെക്രട്ടറിയായിരുന്ന പി പി മുകുന്ദനും ആർ എസ് നേതാവ് സേതുമാധവനുമാണ് വോട്ട് മറിക്കാൻ ആവശ്യപ്പെട്ടത്.പെരിങ്ങളത്ത് ലീഗിന് വോട്ട് മറിക്കുമ്പോൾ മഞ്ചേശ്വരത്ത് ലീഗ് വോട്ട് ബി ജെ പി സ്ഥാനാർത്ഥി കെ ജി മാരാർക്ക് എന്നതായിരുന്നു ധാരണയെന്നും വാസു മാസ്റ്റർ പറഞ്ഞു.
ബിജെപിയുടെ മുസ്ലീം വിരോധമെല്ലാം പുറമേയ്ക്ക് മാത്രമാണെന്നും പണത്തിന് വേണ്ടി ലീഗിന് വോട്ട് മറിച്ചത് ഇതിന് ഉദാഹരണമാണെന്നും വാസു മാസ്റ്റർ ചൂണ്ടിക്കാട്ടി. പണമുണ്ടാക്കൽ മാത്രമാണ് എല്ലാ കാലത്തും ബി ജെ പി നേതാക്കളുടെ ലക്ഷ്യം.ഈ തിരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലും ബി ജെ പി യുഡിഎഫിന് വോട്ട് വിറ്റതിന് തെളിവുണ്ട്.തിരഞ്ഞെടുപ്പിന് കേരളത്തിലേക്ക് കൊണ്ടുവന്ന പണം കവർന്ന കേസിൽ കൃത്യമായ അന്വേഷണം നടന്നാൽ പല സത്യങ്ങളും പുറത്ത് വരുമെന്നും വാസു മാസ്റ്റർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here