കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട കൊവിഡ് രോഗിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വാളന്റിയർമാർ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു.പുന്നപ്ര വടക്ക് പഞ്ചായത്തിലെ സഹകരണ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലില്‍ പ്രര്‍ത്തിക്കുന്ന കൊവിഡ് ഡൊമസ്റ്റിക് കെയര്‍ സെന്റെറിൽ രാവിലെയായിരുന്നു സംഭവം.
97 രോഗികളുള്ള സെന്റെറിൽ രാവിലെ 8.15 ഓടെയാണ് വാളന്റിയർമാരായ അശ്വിന്‍ കുഞ്ഞുമോന്‍ രേഖ പി മോള്‍ എന്നിവര്‍ എത്തിയത്.പി പി ഇ കിറ്റ് ധരിച്ച ഇരുവരും ചേര്‍ന്ന് താഴത്തെ നിലയില്‍ രോഗികള്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി നല്‍കുന്നതിനിടെ, മൂന്നാം നിലയില്‍ കഴിയുന്ന അമ്പലപ്പുഴ കരൂര്‍ സ്വദേശിയായ യുവാവ് അവശനിലയിലാണന്ന് മറ്റൊരു രോഗി അവരെ അറിയിച്ചത്. ഉടന്‍ ഗോവണി കയറി മൂന്നാം നിലയിലെത്തിയ അശ്വിനും രേഖയും യുവാവിനെ താങ്ങിയെടുത്ത് താഴെ എത്തിച്ച് ടേബിളില്‍ കിടത്തി.
ശ്വാസമെടുക്കാന്‍ ഏറെ പ്രയാസപ്പെടുകയും കണ്ണ് പുറത്തേക്കു തള്ളി വരുകയും ചെയ്ത യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും എത്തിച്ചേരാന്‍ പത്ത് മിനിട്ട് എടുക്കുമെന്ന് അറിഞ്ഞു. തുടര്‍ന്ന് ബൈക്കില്‍ 50 മീറ്ററിനുള്ളിലുള്ള സാഗര സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ പ്രാഥമിക ചികിത്സ ലഭ്യമാക്കിയതോടെ അപകടനില തരണം ചെയ്ത രോഗിയെ പിന്നീട് ഓക്സിജന്‍ സംവിധാനമുള്ള ആംബുലന്‍സ് വരുത്തി ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
പ്രത്യക്ഷത്തില്‍ രോഗ ലക്ഷണമില്ലാത്തവരും വീടുകളില്‍ അറ്റാച്ച്‌ഡ് ബാത്ത് റൂം സൗകര്യമില്ലാത്തവരുമായ കൊവിഡ് രോഗികള്‍ക്ക്, താമസ സൗകര്യവും യഥാസമയം ഭക്ഷണവും ലഭ്യമാക്കുന്നതിനായി ഏപ്രില്‍ 30നാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡൊമസ്റ്റിക് കെയര്‍ സെന്റെർ ആരംഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here