തെരഞ്ഞെടുപ്പാവശ്യത്തിനായി ബി.ജെ.പി കൊണ്ടുപോയ കള്ളപ്പണം തട്ടിയെടുത്ത സംഭവത്തിൽ നിർണായക മൊഴി. കാറിലുണ്ടായിരുന്നത് മൂന്നര കോടിയെന്ന് പണം നൽകിയ ആർ.എസ്.എസ്. പ്രവർത്തകൻ ധർമരാജൻ പോലീസിന് മൊഴി നൽകി. അതേ സമയം കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
25 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു ആർ.എസ്.എസ്. പ്രവർത്തകനായ ധർമ്മരാജൻ ആദ്യം പൊലീസിന് പരാതി നൽകിയത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പോലീസിൻ്റെ പിടിയിലായതോടെ 25 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി.
ഏകദേശം 50 ലക്ഷത്തിലധികം രൂപ പൊലീസ് വീണ്ടെടുക്കുകയും ചെയ്തു. ഇതോടെയാണ് 3 കോടി രൂപ കാറിലുണ്ടായിരുന്നെന്ന് ആർ.എസ്.എസ്. പ്രവർത്തകനും പരാതിക്കാരനുമായ ധർമ്മരാജൻ പോലീസിൽ മൊഴി നൽകിയത്. കാറിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചത്.
കാറിൻ്റെ ഡ്രൈവർ ഷംജീറിന് ഇക്കാര്യം അറിയില്ലെന്നും മൊഴിയിൽ പറയുന്നു. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്കൂടി പൊലീസിൻ്റെ പിടിയിലായി. കണ്ണൂർ ഇരിട്ടി സ്വദേശി അബ്ദുൾ റഹീം ആണ് പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 13 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു ഏപ്രിൽ 3-ാം തീയതിയാണ് തെരഞ്ഞെടുപ്പിനായി ബി.ജെ.പി കൊണ്ടു പോയ കള്ളപണം കൊടകരയിൽ വച്ച് ഒരു സംഘം തട്ടിയെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here