മതം സ്നേഹമാണെന്ന് തെളിയിയ്ക്കുകയാണ് തൃശൂരുകാർ. മാളയിൽ റമദാൻ നോമ്പ് കാലത്ത് കൊവിഡ് കെയർ സെൻററാക്കാൻ മുസ്ളീംപള്ളി വിട്ടു നൽകിയാണ് നന്മയുള്ള മലയാളത്തിന്റെ സ്നേഹം. ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദാണ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. നേരത്തെ ഗുജറാത്തിലും ദില്ലിയിലും സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളത്തില്‍ ഇത് ആദ്യമാണ്.
കഴിഞ്ഞ പ്രളയകാലത്ത് പെരുന്നാൾ നമസ്കാരം ക്ഷേത്രത്തോട് ചേർന്ന ഹാളിൽ സൗകര്യമൊരുക്കിയും തൃശൂർ വേറിട്ട് നിന്നിരുന്നു. ഇപ്പോൾ റമദാന്‍ മാസത്തിലെ പ്രാർത്ഥനകള്‍ പോലും വേണ്ടെന്ന് വച്ചാണ് പള്ളി കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്.
ഡോക്ടറും നഴ്സും സന്നദ്ധ പ്രവര്‍ത്തകരും കെയര്‍ ടേക്കറും അടക്കം 50 കിടക്കകളാണ് ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്. മാള പഞ്ചായത്തില്‍ മാത്രം 300 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതില്‍ പലര്‍ക്കും സ്വന്തം വീടുകളില്‍ കഴിയാനുള്ള സാഹചര്യമില്ല. ഇതിനാലാണ് ഇത്തരമൊരു ശ്രമമെന്ന് പള്ളി അധികൃതർ പറഞ്ഞു.
ഇവിടെത്തുന്നവര്‍ക്ക് പഞ്ചായത്ത് ഭക്ഷണം ലഭ്യമാക്കുമെന്നും ഡോക്ടറുടേയും നഴ്സിന്‍റേയും സേവനം ലഭ്യമാക്കുമെന്നും മാള പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. ഏതെങ്കിലും അടിയന്തിര ഘട്ടമുണ്ടായാല്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് സൌകര്യവും ഒരുക്കിയിട്ടുണ്ട്.
ആദ്യം മദ്രസയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ അവിടെയുള്ള സൗകര്യങ്ങള്‍ മതിയാവാതെ വരുമെന്ന് തോന്നിയതിനാലാണ് പള്ളി തന്നെ ആശുപത്രിയാക്കിയതെന്നും മസ്ജിദ് അധികൃതർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here