സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉണ്ടായ അറസ്റ്റില്‍ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് ബിസിനസില്‍ പ്രതസന്ധി ഉണ്ടായതായും അതിനാല്‍ പണം തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല എന്നുമാണ് വിശദീകരണം. പരാതിക്കാരനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചെന്നും അദ്ദേഹം പരാതി പിന്‍വലിച്ചെന്നും ശ്രീകുമാര്‍ വ്യക്തമാക്കി. വിഡിയോയിലൂടെയാണ് സംവിധായകന്റെ പ്രതികരണം.
“കഴിഞ്ഞ 30 വര്‍ഷമായി പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. കഴിഞ്ഞ 16 മാസം കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ ഒരുപാട് പേരുടെ ബിസിനസിനേയും ജീവതത്തേയും ബാധിച്ചിട്ടുണ്ട്. അത് ഏറ്റവും അധികം ബാധിച്ചത് പരസ്യ മേഖലയെയാണ്. പരസ്യ ഏജന്‍സികളിലെല്ലാം പ്രതിസന്ധി കൂടുകയാണ്,” ശ്രീകുമര്‍ മേനോന്‍ പറഞ്ഞു.
“കൊവിഡ് പ്രതിസന്ധി എന്റെ ബിസിനസിനേയും ബാധിച്ചു. ബിസിനസിന്റെ വളര്‍ച്ച മന്തഗതിയിലായി. ലോണുകള്‍ എടുത്ത പണം അടയ്ക്കാനാകാതെ മുടങ്ങി. അതുമായി ബന്ധപ്പെട്ട ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലക്ഷന്‍ പ്രചരണവുമായി ബന്ധപ്പെട്ട് തിരക്കിലായതുകൊണ്ട് കൃത്യമായി വ്യവാഹരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല,” അതുമായി ബന്ധപ്പെട്ടാണ് പൊലിസ് സ്റ്റേഷനില്‍ ഹാജരാകേണ്ടി വന്നതെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.
സംവിധായകൻ ശ്രീകുമാർ മേനോൻ പുറത്തുവിട്ട വാർത്താകുറിപ്പ്
ഞാന്‍ 30 വര്‍ഷത്തോളമായി അഡ്വെര്‍ട്ടൈസിങ് ആന്‍ഡ് ബ്രാന്‍ഡിങ് കമ്പനി നടത്തിവരുന്ന പ്രൊഫഷണലാണ്. എന്റെ അഡ്വര്‍ട്ടൈസ് ബിസിനസുമായി ബന്ധപ്പെട്ട്, മറ്റ് എല്ലാ ബിസിനസുകാരും ചെയ്യുന്നതു പോലെ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ എടുക്കകുയും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്.
വായ്പകള്‍ പലിശ സഹിതം തിരിച്ചടക്കുകയും നിക്ഷേപങ്ങള്‍ ലാഭസഹിതം മടക്കിക്കൊടുക്കുകയമുണ് പതിവ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാധാരണക്കാര്‍ മുതല്‍ ആഗോള ബിസിനസ് ഭീമന്മാര്‍ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പരസ്യ വിപണിയെ ആദ്യവും അധികവും ഈ പ്രതിസന്ധി ബാധിച്ചു. പല പരസ്യ കമ്പനികളും ഇതിനോടകം തന്നെ അടച്ചു പൂട്ടിക്കഴിഞ്ഞു. ആഗോള- പ്രാദേശിക തലത്തില്‍ മാധ്യമ സ്ഥാപനങ്ങളേയും പരസ്യ രംഗത്തെ പ്രതസന്ധി സാരമായി ബാധിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീവത്സം ഗ്രൂപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഡിവൈഎസ്‍പി പൃഥ്വിരാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സിനിമ നിർമ്മിക്കാനായി വ്യവസായ ഗ്രൂപ്പായ ശ്രീവത്സത്തിൽനിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി
നിർമിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപ വാങ്ങിയെന്നും എന്നാൽ സിനിമ നിർമിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാർ മേനോനിൽ നിന്ന് ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. പല തവണ ബന്ധപ്പെട്ടിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസിൽ പരാതിപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here