സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രസർക്കാർ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതി നിർത്തിവെക്കണമെന്നും ആ തുക കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പദ്ധതിയെ എതിർക്കുന്ന കോണ്‍ഗ്രസ് നിലപാട് കാപട്യമാണെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയക്കുമെന്നുമാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പ്രസ്താവന.
കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷയായി വ്യാപിയ്ക്കുന്നതിനിടയിലും സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് കേന്ദ്രസർക്കാർ തീരുമാനം. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതി ‘കുറ്റകരമായ പാഴ്‌ച്ചെലവ്’ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ ജീവനിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നു രാഹുല്‍ വിമര്‍ശിച്ചിരുന്നു.
‘സെന്‍ട്രല്‍ വിസ്തയില്‍ കോണ്‍ഗ്രസ് നിലപാട് വിചിത്രമാണ്. 20,000 കോടിയാണ് പദ്ധതി ചെലവ്. ഇതിന്റെ രണ്ടിരട്ടിയോളം സര്‍ക്കാര്‍ വാക്‌സിനേഷനു വേണ്ടി അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ബജറ്റ് വിഹിതം മൂന്നു ലക്ഷം കോടിയാണ്.
എന്തിനാണു മുന്‍ഗണന നല്‍കേണ്ടതെന്നു സര്‍ക്കാരിന് അറിയാമെന്നും ഹർദീപ് സിങ് പുരി പ്രതികരിച്ചു. ഇപ്പോഴത്തെ എതിര്‍പ്പ് ഇരട്ടത്താപ്പാണെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണവീഴ്ചയില്‍നിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നു മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ ഓക്സിജൻ പോലും ലഭിക്കാതെ ജനങ്ങൾ മറിച്ചുവീഴുമ്പോഴാണ് സെൻട്രൽ വിസ്ത പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here