മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങുകള്‍; വടകരയില്‍ കുടുംബത്തിനെതിരെ കേസ്

അനുവദനീയമായതിലും കൂടുതല്‍ പേരെ വെച്ച് വിവാഹം നടത്തിയതിന് പൊലീസ് നടപടി. വാടക സാധനങ്ങള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കുകയും വീട്ടുകാര്‍ക്കും പാചകക്കാരനും ഉള്‍പ്പെടെ പൊലീസ് കേസെടുക്കുകയും ചെയ്തു. കോഴിക്കോട് ആയഞ്ചേരിയിലും മന്തരത്തൂരിലുമാണ് പൊലീസ് നടപടിയുണ്ടായത്. വടകര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 29 വിവാഹങ്ങളാണ് ഇന്നലെയും ഇന്നും നടക്കുന്നത്.

ആയഞ്ചേരി കടമേരിയില്‍ കൂടെറവിട ഹരിദാസന്റെ വീട്ടിലാണ് അനുവദനീയമായതിലും കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് വിവാഹത്തലേന്നത്തെ പരിപാടികള്‍ നടത്തിയത്. ഇന്നാണ് വിവാഹം നടക്കേണ്ടത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ കൂടുതല്‍ പേര്‍ പങ്കെടുത്തുവെന്ന വിവരത്തിന്നെ തുടര്‍ന്നാണ് പരിശോധന നടന്നത്. പൊലീസ് വാടക സാധനങ്ങളുള്‍പ്പെടെ പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു. പാചകക്കാരന്‍, വാടകസ്റ്റോര്‍ ഉടമ, വീട്ടുകാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം ചെരങ്ങത്തൂരിലും സമാന സംഭവം നടന്നിരുന്നു.

ടി ടി ബാലകൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ നടന്ന വിവാഹവും കൂടുതല്‍ പേരെ വെച്ചാണ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇരുപത് പേരെ പങ്കെടുപ്പിച്ചായിരിക്കണമെന്നാണ് നിബന്ധന. എന്നാല്‍ രണ്ടോ മൂന്നോ ദിവസം വെച്ച് വിവാഹ സല്‍ക്കാരം നടത്തുകയാണ് പലരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here