കൊവിഡ് അതിതീവ്രവ്യപനം രൂക്ഷമായതും നിരവധി പേർ മരിച്ചുവീഴുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ആശുപത്രി സൗകര്യങ്ങളുടെ അഭാവം, ഓക്സിജൻ ക്ഷാമം, മരുന്നുകളുടെ ക്ഷാമം തുടങ്ങിയവയാണ് പ്രധാന വില്ലൻ. അതിനിടയിലും 5000 പശുക്കളുള്ള ഗോശാലയിൽ 40 ബെഡുകളുള്ള കൊവിഡ് ആശുപത്രി ഒരുക്കിയിരിക്കുകയാണ് ഗുജറാത്ത് അധികൃതർ.
അലോപതി ആശുപത്രികൾക്ക് ഹൈടെക് സൗകര്യങ്ങളായ ഐ.സി.യുവും ഓക്സിജനും വെന്‍റിലേറ്ററും കോവിഡ് ചികിത്സക്ക് ആവശ്യമായി വരുേമ്പാൾ ചാണകത്തിനും പശുമൂത്രത്തിനും പുറമെ മന്ത്രങ്ങളും ഉപയോഗിച്ചാണ് ഇവിടെ ചികിത്സ. 5000 പശുക്കളുള്ളതിനാൽ ചികിത്സിക്കാനാവശ്യമായവ അവിടെനിന്നുതന്നെ ലഭിക്കുകയും ചെയ്യും.
ഗുജറാത്തിലെ അതിർത്തി ഗ്രാമമായ ദീശ താലൂക്കിലെ തെടോഡ ഗ്രാമത്തിലാണ് ഗോശാല ആശുപത്രി. അലോപതി മരുന്നുകൾക്ക് പകരം പശുപാലിൽനിന്ന് ഉൽപ്പാദിപ്പിച്ച നെയ്യും മറ്റു വസ്തുക്കളുമാണ് രോഗികൾക്ക് നൽകുക.
വേദലക്ഷണ പഞ്ചഗവ്യ ആയുർവേദ് കോവിഡ് ഐസൊലേഷൻ സെന്‍ററെന്നാണ് ഇതിന്‍റെ പേര്. ഗോശാലയിലൊരുക്കിയ 40 ബെഡുകൾക്ക് ചുറ്റും പുല്ല് നട്ടുവളർത്തിയിട്ടുണ്ട്. പശുക്കൾക്ക് തീറ്റയായി വളർത്തിയിരിക്കുന്നതാണ് പുല്ലുകൾ. കൂടാതെ സ്ഥലത്ത് തണുപ്പ് നിൽക്കാനും ഇവ സഹായിക്കുമെന്നാണ് വാദം. .
പശുവിന്‍റെ പാലിൽനിന്നും മൂത്രത്തിൽനിന്നും ചാണകത്തിൽനിന്നും നിർമിക്കുന്ന പഞ്ചഗവ്യ കിറ്റ് രോഗികൾക്ക് നൽകും. അടിയന്തര സാഹചര്യം നേരിടാനായി ഓക്സിജൻ സിലിണ്ടറും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
പഞ്ചഗവ്യ ആയുർവേദ ചികിത്സയിൽ പശു മൂത്രത്തിൽനിന്ന് നിർമിക്കുന്ന നീരാവി ശ്വസിക്കാൻ നൽകും. കൂടാതെ ചാണക വരളികൊണ്ട് രോഗികളെ മൂടുകയും ചെയ്യും. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളുമാണ് ഭക്ഷണം. കീടനാശികൾ തളിക്കാതെ ജൈവവളം നൽകി വളർത്തിയെടുക്കുന്നതാണെന്നാണ് അവകാശവാദം.
നിലവിൽ ഗോശാലയിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. മരണനിരക്കും ഉയർന്നതാണ്. 8270 പേരാണ് ഇതുവരെ ഗുജറാത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. അശാസ്ത്രീയ ചികിത്സയും ആരോഗ്യസംവിധാനങ്ങളുടെ അഭാവവുമാണ് ഇതിനു പ്രധാനകാരണമെന്നാണ് ഉയർന്നുവരുന്ന പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here