കണ്ണൂര്‍: ജയിലുകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിക്കാന്‍ ഉത്തരവായി. സംസ്ഥാനത്തെ 55 ജയിലുകളിലും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.തുടർന്ന് അതത് ജയില്‍ സുപ്രണ്ടുമാര്‍ക്ക് ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ ഉത്തരവ് കൈമാറി .
ഉത്തരവനുസരിച്ച് സംസ്ഥാനത്തെ ജയിലുകളില്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ റിമാന്‍ഡ്/ വിചാരണത്തടവുകാരായി കഴിയുന്ന അന്തേവാസികള്‍ക്കാണ് ഇടക്കാല ജാമ്യം അനുവദിക്കുക. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച ഹൈപ്പവര്‍ കമ്മറ്റിയുടെ തീരുമാന പ്രകാരമാണ് നടപടിയെന്നും ജയില്‍ ഡി.ജി.പി ഇറക്കിയ ഉത്തരവില്‍ പറയുന്നു.
സര്‍ക്കുലര്‍ പ്രകാരം സ്വന്തം ജാമ്യ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച വരെ പ്രവേശിപ്പിക്കപ്പെട്ട പ്രതികളെ ജാമ്യം നല്‍കി വിട്ടയക്കും. ഇങ്ങനെ ജാമ്യം നല്‍കി വിട്ടയച്ചവരുടെ വിശദ വിവരങ്ങള്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം.
ഒന്നിലധികം കേസില്‍ ഉള്‍പ്പെട്ടവര്‍, ഇതര സംസ്ഥാനക്കാര്‍, മുന്‍ കാലത്ത് ശിക്ഷിക്കപ്പെട്ടതായി ബോധ്യമുള്ളവര്‍, സ്ഥിരം കുറ്റവാളികള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ എന്നിവര്‍ക്ക് ജാമ്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. ജാമ്യം നല്‍കുന്നതില്‍ പിഴവുണ്ടാവാതിരിക്കാനും അനര്‍ഹര്‍ ഉള്‍പ്പെടാതിരിക്കാനും ജയിൽ സൂപ്രണ്ടുമാര്‍ വ്യക്തിപരമായി ശ്രദ്ധ ചെലുത്തണമെന്നും ഇക്കാര്യത്തില്‍ വീഴ്ച്ച വന്നാല്‍ നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here