
കൊവിഡ് കാലത്ത് ആഘോഷങ്ങളൊന്നുമില്ലാതെ ഒരു സുപ്രധാന ദിനം കൂടി കടന്നു പോയിരിക്കുന്നു. അമ്മയുടെ സ്‌നേഹവും കരുതലും വാത്സല്യവും സഹനവുമെല്ലാം ലോകം നന്ദിയോടെ ഓര്‍ക്കുന്ന ദിനമായ അന്താരാഷ്ട്ര മാതൃദിനം.
മാതൃദിനത്തില്‍ ഏറെ നന്മയൂറുന്ന സന്ദേശം മലയാളികള്‍ക്ക് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ആശംസകളുമായി എത്തി. ഈ മാതൃദിനത്തില്‍, വീടിന്റെ മതില്‍ക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേയ്ക്ക് ഇരുകൈകളും നീട്ടി അമ്മമാരെ നമുക്ക് സ്വാഗതം ചെയ്യാമെന്ന നല്ല സന്ദേശമാണ് മുഖ്യമന്ത്രി പങ്കുവച്ചത്.
മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം ചെയ്യേണ്ടവള്‍ എന്നതാണ് അമ്മയെക്കുറിച്ച് സമൂഹം പേറുന്ന പൊതുസങ്കല്‍പം. ജന്മിത്വ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന പുരുഷാധികാര സമൂഹമാണ് നമ്മുടേത്. ലിംഗപരമായ അസമത്വത്തെ ചൂഷണം ചെയ്തു ലാഭം കൊയ്യുന്ന മുതലാളിത്തമാണ് ഇവിടുള്ളത്. ഇവ തീര്‍ക്കുന്ന യാഥാസ്ഥിതികമായ മൂല്യബോധങ്ങളില്‍ നിന്നാണ് മേല്‍പറഞ്ഞ മാതൃ സങ്കല്‍പം ഉരുത്തിരിയുന്നതെന്ന് മുഖ്യമന്ത്രി കുറിച്ചു.
മാതൃദിനത്തില്‍, വീടിന്റെ മതില്‍ക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേയ്ക്ക് ഇരുകൈകളും നീട്ടി അമ്മമാരെ നമുക്ക് സ്വാഗതം ചെയ്യാം. മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി സ്വയം ത്യജിക്കാന്‍ സന്നദ്ധരായ അമ്മമാരായി എല്ലാവര്‍ക്കും മാറാം. കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയെ മറികടന്ന് നവകേരളത്തിലേയ്ക്ക് മുന്നേറാന്‍ ആ ത്യാഗസന്നദ്ധത നമുക്ക് ഊര്‍ജ്ജമാകട്ടെ. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം മാതൃദിന ആശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു.
ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുൻവിധികളും നമുക്ക് വേണ്ട. ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടതെന്ന് വനിത ശിശു വികസന വകുപ്പ് ഫെയ്സ് ബുക്കിൽ വ്യക്തമാക്കി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here