രാജ്യത്തിന്റെ കൊവിഡ് വാക്സിന്‍ നയത്തില്‍ ഇടപെടരുതെന്ന് സുപ്രീം കോടതിയോട് കേന്ദ്രം

രാജ്യത്തിന്റെ കൊവിഡ് വാക്സിന്‍ നയത്തില്‍ ഇടപെടരുതെന്ന് സുപ്രീം കോടതിയോട് കേന്ദ്രം. ഇതുകാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം ഉണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ വിലയില്‍ വാക്‌സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. ഈ വ്യാപ്തിയില്‍ മഹാമാരി നേരിടുമ്പോള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

വാക്‌സിന്‍ നയം തുല്യത ഉറപ്പാക്കുന്നതാണ്. എന്നാല്‍ വാക്‌സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവര്‍ക്കും ഒരേ സമയം വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരുകള്‍, വിദഗ്ദ്ധര്‍, വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവരുമായി നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷമാണ് വാക്‌സിന്‍ നയം രൂപീകരിച്ചത്.

പക്ഷപാതരഹിതമായി വാക്‌സിന്‍ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ് വാക്‌സിന്‍ നയം. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ് നയം.

പൊതുതാത്പര്യം കണക്കിലെടുത്താണ് എക്‌സിക്യുട്ടീവ് നയങ്ങള്‍ രൂപീകരിക്കുന്നത്. എക്‌സിക്യുട്ടീവിന്റെ പ്രാപ്തിയില്‍ വിശ്വസിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News