കൊവിഡിനെ നേരിടുന്നതിൽ മോദി സർക്കാർ പരാജയമെന്ന് അന്താരാഷ്‌ട്ര മെഡിക്കൽ ജേർണൽ ലാൻസെറ്റ്. പ്രതിരോധ പ്രവർത്തനങ്ങളിൽ മോദി സർക്കാർ കാണിച്ചത് തികഞ്ഞ അലംഭാവമെന്നും ഇന്ത്യയിൽ കൊവിഡ് മരണങ്ങൾ 10 ലക്ഷം കടന്നാൽ പൂർണ ഉത്തരവാദിത്തം മോദി സർക്കാരിനെന്നും ലാൻസെറ്റ് കുറ്റപ്പെടുത്തുന്നു. രണ്ടാം തരംഗത്തിന് വഴിവെച്ചുനല്‍കിയത് മോദി സർക്കാരെന്നും ലാൻസെറ്റ് ജേർണലിന്റെ എഡിറ്റോറിയലിൽ വിമർശനമുണ്ട്.
രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപാക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതിരൂക്ഷവിമർശനവുമായി അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ് രംഗത്തുവന്നത്. ഒന്നാം തരംഗത്തെ നേരിട്ട ശേഷം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നും മഹാമാരിയെ പ്രതിരോധിക്കുന്നതിനേക്കാൾ പ്രധാനമന്ത്രി ശ്രദ്ധ കൊടുത്തത് വിമർശനങ്ങൾ ഇല്ലാതാക്കാനാണെന്നും ലാൻസെറ്റ് മാസികയുടെ പുതിയ എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.
ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ പത്ത് ലക്ഷം കടക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചാൽ അതിന് പൂർണ ഉത്തരവാദിത്തം മോദി സർക്കാരിനായിരിക്കും. കൊവിഡിന് രണ്ടാം തരംഗമുണ്ടാക്കുമെന്നും അതിതീവ്രമായ വ്യാപനമുണ്ടായേക്കുമെന്നുമുള്ള മുന്നറിയിപ്പുകൾ അവഗണിക്കുന്ന രീതിയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി പ്രവർത്തിച്ചത്.
കൊവിഡ് വ്യാപകമായി വന്നപ്പോൾ ജനങ്ങളിൽ ആർജിത പ്രതിരോധ ശേഷിയുണ്ടായെന്ന വിശ്വാസത്തിലായിരുന്നു ഇന്ത്യ. ഇതു അടിസ്ഥാനരഹിതമായിരുന്നു. എന്നാൽ ഈ വിശ്വാസം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവത്തിന് കാരണമായി. വാക്സിനേഷൻ നയത്തിൽ പ്രാദേശിക സർക്കാരുകളെ അവഗണിച്ചു കൊണ്ട് കേന്ദ്രം ഒറ്റയ്ക്ക് തീരുമാനമെടുത്തു.
രണ്ടാം തരംഗത്തിന് തൊട്ടു മുൻപ് രാഷ്ട്രീയ, മതറാലികൾ നടത്താൻ അനുമതി നൽകി ഇന്ത്യൻ സർക്കാർ തന്നെ കൊവിഡ് വ്യാപനത്തിന് വേണ്ട സാഹചര്യമൊരുക്കി കൊടുക്കുകയും ചെയ്തതായും ലാൻസെറ്റ് വിമര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here