സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമാവുകയാണ്. ഈ സന്ദര്‍ഭത്തില്‍ കൊവിഡിനെതിരെ ജാഗ്രതയോടെയിരിക്കേണ്ടതിനെപ്പറ്റി നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ട് പല ഡോക്ടര്‍മാരും.
അനുഭവങ്ങള്‍ പങ്കുവെച്ചും അറിവുകള്‍ കൃത്യമായി പങ്കുവെച്ചും ആരോഗ്യമേഖലയും ഡോക്ടര്‍മാരും നമ്മോടൊപ്പം എന്നുമുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്.
“എനിക്കൊരബദ്ധം പറ്റി ഡോക്ടറേ… വീട്ടിൽ പ്രായമുള്ള അച്‌ഛനുമമ്മയും ഉണ്ട്. RT-PCR നെഗറ്റീവ് കിട്ടിയ സന്തോഷത്തിൽ ഞാനവരുടെ അടുത്തൊക്കെ പോയി കിടന്നിരുന്നു. അന്ന് എനിക്ക് യാതൊരു വിധ ലക്ഷണങ്ങളും ഇല്ലായിരുന്നു താനും.”
പോസിറ്റീവ് ആയ ആളുമായി സമ്പർക്കമുണ്ടായി കേവലം രണ്ട് ദിവസം കഴിഞ്ഞ് ചെയ്‌ത ടെസ്‌റ്റിനെ വിശ്വസിച്ച് നെഗറ്റീവ് സ്‌റ്റാറ്റസ് വീട്ടുകാരുമായി ആഘോഷിച്ച സുഹൃത്ത് ഇപ്പോൾ സ്വന്തം വയ്യായ്‌കയേക്കാൾ ആശങ്കപ്പെടുന്നത് ചെയ്യാനിരിക്കുന്ന മാതാപിതാക്കളുടെ കോവിഡ് ടെസ്‌റ്റിന്റെ റിസൽറ്റിനെ ഓർത്താണ്. ഈ സംഭാഷണം കഴിഞ്ഞ് ഇത്തിരി കഴിഞ്ഞ് അദ്ദേഹത്തിന്റെ അടുത്ത ഒറ്റവരി സന്ദേശമെത്തി -“ഇന്നത്തെ ടെസ്‌റ്റിൽ പോസിറ്റീവ് ആയി…”
ആരെങ്കിലും പോസിറ്റീവ് ആയെന്ന് കേട്ടാലുടൻ ഓടിപ്പോയി ചെക്ക് ചെയ്തിട്ട് കാര്യമില്ല. സമ്പർക്കം ഉണ്ടായി 5 ദിവസത്തിന് ശേഷമാണ് കോവിഡ് ടെസ്‌റ്റ് ചെയ്യേണ്ടത്. അത് വരെ ക്വാറന്റീനിൽ പോകണം. അതാണ് ശരിയായ രീതി.
ഇത് കൂടാതെ, നമ്മൾ രോഗം സംശയിച്ച് ടെസ്‌റ്റ് ചെയ്‌താലും ഇല്ലെങ്കിലും കുറച്ച് കാലത്തേക്ക് താഴെ പറയുന്ന കാര്യങ്ങൾ എല്ലാവരുമൊന്ന് മനസ്സിൽ വെക്കണം.
കോവിഡ് രോഗം ബാധിച്ചാൽ ജീവാപായം സംഭവിക്കാൻ സാധ്യതയുള്ള ആരെങ്കിലും വീട്ടിലുണ്ടെങ്കിൽ യാതൊരു കാരണവശാലും അവരുടെ പരിസരത്തേക്ക് പോവരുത്. അച്‌ഛനെയും അമ്മയേയും കുഞ്ഞുമക്കളേയും ഒക്കെ ഈ എടങ്ങേറ് പിടിച്ച നാളുകൾക്ക് ശേഷം മാത്രം ശാരീരികമായി ചേർത്ത് പിടിക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരും രോഗിയായിരിക്കാം, ആരിൽ നിന്നും രോഗം പകരാം. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരെ രോഗികളാക്കരുത്.
“എനിക്കൊരു കുഴപ്പവുമില്ല” എന്ന് കരുതരുതേ. നിലവിൽ ആരും രോഗവാഹകരല്ല എന്നുറപ്പിക്കാനാവില്ല. ലക്ഷണങ്ങളുണ്ടാവമെന്ന് പോലുമില്ല. അത്ര ഭീകരമായ രീതിയിൽ രോഗം സമൂഹത്തിൽ പിടിമുറുക്കിക്കഴിഞ്ഞു.
രണ്ടാഴ്‌ചയിലൊരിക്കൽ വീട്ടിൽ ചെല്ലുമ്പോൾ പോലും ഈ ബോധത്തോടെയാണ് ആറുവയസ്സുകാരി മകളോടും പ്രായമായ ഉപ്പയോടും ഉമ്മയോടുമൊക്കെ ഇടപെടുന്നത്. മനസ്സമാധാനത്തോടെ അവരെയൊക്കെയൊന്ന് ചേർത്ത് പിടിച്ച കാലം മറന്നു. ഏറെ ശ്രദ്ധിക്കണം, എല്ലാവരും.
ഭയപ്പെടുത്തലല്ല, ഓർമ്മപ്പെടുത്തലാണ്.
അവർക്കൊക്കെ വല്ലതും വന്നാൽ എങ്ങനെ സഹിക്കാനാണ്…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here