16 പ്രൊഫസര്‍മാര്‍ 20 ദിവസത്തിനിടെ മരിച്ചു; അലിഗഡിലെ കൊവിഡ് വ്യാപനം പരിശോധിക്കണമെന്ന് ഐ സി എം ആറിനോട് വി സി

കൊവിഡ് ബാധിച്ച് അലിഗഡ് മുസ്‌ലിം സര്‍വകലാലാശാലയിലെ 16 പ്രൊഫസര്‍മാര്‍ 20 ദിവസത്തിനിടെ മരിച്ചു. ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്, കാമ്പസില്‍ പടരുന്നത് ജനിതകമാറ്റം വന്ന വൈറസാണോ എന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ ഐ എ സി എം ആറിന് കത്തയച്ചു.

ഇന്നലെ അയച്ച കത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ’16 എ എം യു ഫാക്കല്‍റ്റി അംഗങ്ങള്‍, വിരമിച്ച അധ്യാപകര്‍, മറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍, യൂണിവേഴ്‌സിറ്റി കാമ്പസിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ കൊവിഡ് ബാധിച്ച് മരിച്ചത് ശ്രദ്ധയില്‍പ്പെടുത്തുകയാണ്. വൈറസിന്റെ വകഭേദമാണോ പടരുന്നത് എന്ന് സംശയമുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി ലാബില്‍ നിന്നും സാമ്പിളുകള്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. സാമ്പിളുകള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദേശിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പരിശോധനാഫലം ലഭിച്ചാല്‍ വിദഗ്ധരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അനുസരിച്ച് രോഗവ്യാപനം തടയാനുള്ള നടപടികളിലേക്ക് കടക്കാന്‍ കഴിയും എന്നാണ് വൈസ് ചാന്‍സലറുടെ കത്തില്‍ പറയുന്നത്.

ഇതുവരെ കൊവിഡ് കവര്‍ന്നത് അലിഗഡ് സര്‍വകലാശാലയിലെ 43 ഫാക്കല്‍റ്റി അംഗങ്ങളുടെ ജീവനാണ്. നൂറോളം പേര്‍ സര്‍വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്ന് പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ ചുമതലയുള്ള ഷഫെ കിദ്വാനി പറഞ്ഞു. ഈ കോളജിലെ 25 ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചു. നിയമ വിഭാഗം മേധാവി ഷക്കീല്‍ അഹമ്മദ്, മെഡിസിന്‍ വിഭാഗം തലവന്‍ ഷദാബ് ഖാന്‍, കമ്പ്യൂട്ടര്‍ വിഭാഗം മേധാവി റഫിഖുല്‍ ഖാന്‍, സംസ്‌കൃതം സ്‌കോളര്‍ ഖാലിദ് ബിന്‍ യൂസഫ് എന്നിവരെല്ലാം മരിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here