കൊവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയവേ ബോധരഹിതനായ യുവാവിനെ ആശുപത്രിയിലെത്തിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ച് എം ബി രാജേഷ്. കക്ഷിഭേദത്തിനതീതമായ മനുഷ്യസ്നേഹപരമായ പ്രവർത്തനം ഒരു മഹാ മാതൃകയാണെന്ന് എം ബി രാജേഷ് ഫെയ്സ് ബുക്കിൽ കുറിച്ചു.
ഡി.വൈ.എഫ്.ഐ പുതുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡൻറ് എം.സുരേഷ്,മേഖലാ സെക്രട്ടറി സന്ദീപ്, ട്രഷറർ
തേജസ് എന്നിവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, സ്നേഹാഭിവാദനങ്ങൾ. ഇതു പോലെ കഴിഞ്ഞ ദിവസം
പുന്നപ്രയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ രേഖയും അശ്വിനും നടത്തിയ ജീവൻ രക്ഷാപ്രവർത്തനവും മറക്കാനാവാത്തതാണെന്ന് എം ബി രാജേഷ് ഫെയ്സ് ബുക്കിൽ വ്യക്തമാക്കി.
ഇല്ലിയംകാട്ടില്‍ താമസിക്കുന്ന വിഭൂഷാണ് കൊവിഡിനെ തുടര്‍ന്ന് ബോധരഹിതനായി കിടന്നത്. കുളിമുറിയില്‍ പോയ വിഭൂഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ അജന അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ സ്ഥലത്തെത്തി സര്‍ക്കാര്‍-സ്വകാര്യ ആംബുലന്‍സുകളെ വിളിച്ചെങ്കിലും ഒന്നും ലഭ്യമായില്ല. തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ എം. സുരേഷും സന്ദീപും തേജസും വാനുമായി വന്ന് വിഭൂഷിനെ ആശുപത്രിയിലെത്തിച്ചത്
ഡി.വൈ.എഫ്.ഐ. പുതുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റും പെരുവെമ്പ് പഞ്ചായത്ത് നാലാം വാര്‍ഡ് അംഗവുമാണ് എം. സുരേഷ്. സന്ദീപ് ഡി.വൈ.എഫ്.ഐ. പെരുവെമ്പ് ഈസ്റ്റ് മേഖല സെക്രട്ടറിയും തേജസ് വെസ്റ്റ് മേഖല ട്രഷററുമാണ്.
രോഗിയായ വിഭൂഷ് ബി.ജെ.പി പ്രവര്‍ത്തകനാണ്. വിഭൂഷിന്റെ ഭാര്യ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു. ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച രോഗിക്ക് ബോധം തെളിഞ്ഞതായി സുഹൃത്തുക്കള്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here