കുടുംബശ്രീ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കും ; മുഖ്യമന്ത്രി  

സംസ്ഥാനത്ത് 161 പഞ്ചായത്തുകളിൽ ഇപ്പോൾ കുടുംബശ്രീ ഹോട്ടലുകൾ ഇല്ലെന്നും ഈ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റിടങ്ങളിൽ കുടുംബശ്രീ ഹോട്ടലുകൾ വഴി ഭക്ഷണം നൽകും. ആർക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചിലവാകുന്ന തുക പഞ്ചായത്തുകൾക്ക് അവരുടെ പ്ലാൻ ഫണ്ടിൽ നിന്നും ഉപയോഗിക്കാം. അതിനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവ് നിലവിൽ ഉണ്ട്. അതനുസരിച്ചു പണം ചിലവഴിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയും. പൈസയില്ലാത്തത് കൊണ്ട് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാകരുത്.

ഇവിടെ ഒരു കാര്യം ആവർത്തിച്ചു പറയാനുള്ളത് ലോക്ക് ഡൌൺ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് തന്നെയാണ്. മരണം അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര ചെയ്യാൻ വേഗത്തിൽ അനുമതി നൽകുന്നതിന് സംവിധാനമൊരുക്കും.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ ഗൗരവം മനസിലാക്കിയ പൊതുജനങ്ങൾ വളരെ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. പ്രധാന റോഡുകളിലെല്ലാം പൊലീസിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സർവീസ് വിഭാഗങ്ങൾ തടസമില്ലാതെ പ്രവർത്തിക്കുന്നു.
അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറങ്ങുന്നതിന് അനുവാദമുണ്ടെങ്കിലും ഇതു ദുരുപയോഗം ചെയ്യുന്നവർക്കെതിരേ പൊലീസ് കർശന നടപടി സ്വീകരിക്കും.

അവധിദിനമായ ഇന്നലെ 16,878 പോലീസ് ഉദ്യോഗസ്ഥരെയാണ് നിരത്തുകളിൽ നിയോഗിച്ചിരുന്നതെങ്കിൽ ഇന്ന് 25,000 പേരാണ് ആ ജോലി ചെയ്യുന്നത്.

അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനായി ഓൺലൈൻ പാസ് നൽകുന്ന പോലീസ് സംവിധാനം ശനിയാഴ്ച നിലവിൽ വന്നു. പ്രവർത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകർക്ക് പാസ് നൽകുന്നത് ലോക്ഡൗണിൻറെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാൽ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നൽകാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

അവശ്യസർവ്വീസ് വിഭാഗത്തിൽ പെടുത്തിയിട്ടുളളവർക്ക് അതത് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാർ, ഹോംനഴ്സുമാർ, തൊഴിലാളികൾ എന്നിങ്ങനെയുളളവർക്ക് സാധാരണഗതിയിൽ തിരിച്ചറിയൽ കാർഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തിൽപെട്ടവർ അപേക്ഷിച്ചാൽ മുൻഗണനാ അടിസ്ഥാനത്തിൽ പാസ് നൽകാൻ പോലീസിന് നിർദ്ദേശം നൽകി. തൊട്ടടുത്ത കടയിൽ നിന്ന് മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുമ്പോൾ സത്യവാങ്മൂലം കൈയ്യിൽ കരുതിയാൽ മതി.

ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മുൻപന്തിയിൽ നിൽക്കുന്ന പോലീസ് സേനാംഗങ്ങളിൽ പലരും രോഗബാധിതരാകുന്നുണ്ട്. നിലവിൽ 1259 പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതരായിട്ടുളളത്. ഇതിൽ പരമാവധിപേരും വീടുകളിൽ തന്നെയാണ് കഴിയുന്നത്. അവർക്ക് മെഡിക്കൽ സഹായം എത്തിക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പോലീസുകാർക്ക് പ്രത്യേക സി.എഫ്.എൽ.ടി.സി സൗകര്യം ഒരുക്കി. മറ്റ് ജില്ലകളിൽ ആവശ്യമുണ്ടെങ്കിൽ സി.എഫ്.എൽ.ടി.സി സൗകര്യം ഒരുക്കാൻ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News