പൊതുജനങ്ങൾ ലോക്ഡൗണിനോട് വളരെ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത് ;  മുഖ്യമന്ത്രി 

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുന്നുണ്ടെന്നും കോവിഡ് വ്യാപനത്തിന്റെ ഗൗരവം മനസിലാക്കിയ പൊതുജനങ്ങൾ വളരെ ക്രിയാത്മകമായാണ് പ്രതികരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രധാന റോഡുകളിലെല്ലാം പൊലീസിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സർവീസ് വിഭാഗങ്ങൾ തടസമില്ലാതെ പ്രവർത്തിക്കുന്നു. അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറങ്ങുന്നതിന് അനുവാദമുണ്ടെങ്കിലും ഇതു ദുരുപയോഗം ചെയ്യുന്നവർക്കെതിരേ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അവധിദിനമായ ഇന്നലെ 16,878 പോലീസ് ഉദ്യോഗസ്ഥരെയാണ് നിരത്തുകളിൽ നിയോഗിച്ചിരുന്നതെങ്കിൽ ഇന്ന് 25,000 പേരാണ് ആ ജോലി ചെയ്യുന്നത്.

അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനായി ഓൺലൈൻ പാസ് നൽകുന്ന പോലീസ് സംവിധാനം ശനിയാഴ്ച നിലവിൽ വന്നു. പ്രവർത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകർക്ക് പാസ് നൽകുന്നത് ലോക്ഡൗണിൻറെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാൽ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നൽകാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

അവശ്യസർവ്വീസ് വിഭാഗത്തിൽ പെടുത്തിയിട്ടുളളവർക്ക് അതത് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാർ, ഹോംനഴ്സുമാർ, തൊഴിലാളികൾ എന്നിങ്ങനെയുളളവർക്ക് സാധാരണഗതിയിൽ തിരിച്ചറിയൽ കാർഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തിൽപെട്ടവർ അപേക്ഷിച്ചാൽ മുൻഗണനാ അടിസ്ഥാനത്തിൽ പാസ് നൽകാൻ പോലീസിന് നിർദ്ദേശം നൽകി. തൊട്ടടുത്ത കടയിൽ നിന്ന് മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുമ്പോൾ സത്യവാങ്മൂലം കൈയ്യിൽ കരുതിയാൽ മതി.

ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മുൻപന്തിയിൽ നിൽക്കുന്ന പോലീസ് സേനാംഗങ്ങളിൽ പലരും രോഗബാധിതരാകുന്നുണ്ട്. നിലവിൽ 1259 പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതരായിട്ടുളളത്. ഇതിൽ പരമാവധിപേരും വീടുകളിൽ തന്നെയാണ് കഴിയുന്നത്. അവർക്ക് മെഡിക്കൽ സഹായം എത്തിക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പോലീസുകാർക്ക് പ്രത്യേക സി.എഫ്.എൽ.ടി.സി സൗകര്യം ഒരുക്കി. മറ്റ് ജില്ലകളിൽ ആവശ്യമുണ്ടെങ്കിൽ സി.എഫ്.എൽ.ടി.സി സൗകര്യം ഒരുക്കാൻ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകി.

കോവിഡ് ഒന്നാമത്തെ തരംഗത്തിൽ നമുക്ക് മുൻപിലുണ്ടായിരുന്ന വഴികൾ രോഗം പടരാതെ നോക്കുക എന്നതും, രോഗബാധിതരാകുന്നവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്നതുമായിരുന്നു. അവ ഫലപ്രദമായി നടപ്പിലാക്കിയതുകൊണ്ടാണ് രോഗബാധ 11 ശതമാനത്തോളം ആളുകളിൽ ഒതുക്കാനും, മരണനിരക്ക് വളരെ കുറഞ്ഞ തോതിൽ നിലനിർത്താനും സാധിച്ചത്.

രണ്ടാമത്തെ തരംഗം കൂടുതൽ തീവ്രമായതിനാൽ, കൂടുതൽ ശക്തമായി മുൻകരുതൽ മാനദണ്ഡങ്ങൾ നടപ്പിലാക്കുകയാണ്. ഡബിൾ മാസ്കിങ്ങ്, അല്ലെങ്കിൽ എൻ 95 മാസ്കുകൾ എല്ലാവരും ശീലമാക്കുക, അകലം പാലിക്കുക, കൈകൾ ശുചിയാക്കുക എന്നീ കാര്യങ്ങൾ പാലിക്കാനും, അടഞ്ഞ സ്ഥലങ്ങൾ, ആൾക്കൂട്ടം, അടുത്തിടപെടലുകൾ എന്നിവ ഒഴിവാക്കാനും പ്രത്യേക ജാഗ്രത തന്നെ പുലർത്തണം.

ആരോഗ്യസംവിധാനങ്ങളുടെ കപ്പാസിറ്റി ഉയർത്തിയിട്ടുണ്ട്. ആ പ്രക്രിയ തുടരുകയും ചെയ്യുന്നു. എങ്കിലും രോഗവ്യാപനം കൂടുതൽ കരുത്താർജ്ജിക്കുന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ആരോഗ്യസംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വന്നേക്കാം.
അതുകൊണ്ടു കൂടിയാണ് ലോക്ഡൗൺ നടപ്പിലാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News