കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി കെ.എം.എം.എൽ കൊവിഡ് ആശുപത്രി 

കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം എൽ) കൊവിഡ് ആശുപത്രി സജ്ജമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കമ്പനിക്ക് സമീപത്തെ ചവറ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലും, സ്‌കൂളിന്റെ ഗ്രൗണ്ടിലും, കമ്പനിക്ക് മുൻവശത്തെ ടൈറ്റാനിയം റിക്രിയേഷൻ ക്ലബ് പരിസരത്തുമാണ് ആരോഗ്യ വകുപ്പുമായി ചേർന്ന് കൊവിഡ് ആശുപത്രി തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആദ്യഘട്ടം ചവറ ഹയർസെക്കന്ററി സ്‌കൂളിൽ തയ്യാറാക്കിയ 100 ബെഡുകൾ ഇന്ന് ആരോഗ്യ വകുപ്പിന് കൈമാറി. കമ്പനിയിലെ ഓക്സിജൻ പ്ലാന്റിൽ നിന്ന് പൈപ്പ്ലൈൻ വഴി നേരിട്ടാണ് കൊവിഡ് ആശുപത്രിയിലേക്കുള്ള ഓക്സിജൻ ലഭ്യമാക്കുന്നത്.
അടുത്ത ദിവസങ്ങളിലായി സ്‌കൂളിലെ പഴയ കെട്ടിടങ്ങളിൽ സജ്ജമാക്കുന്ന 170 ബെഡുകളും കൈമാറും എന്നറിയിച്ചിട്ടുണ്ട്. .

സ്‌കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കുന്ന ചികിത്സാ കേന്ദ്രം ഒരാഴ്ച്ചക്കകം ഒരുങ്ങും. ടെന്റ് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 10ന് ഉദ്ഘാടനം ചെയ്ത പ്ലാന്റിൽ നിന്ന് ദിനംപ്രതി ഉൽപാദിപ്പിക്കുന്ന ദ്രവീകൃത ഓക്സിജൻ 6 മുതൽ 7 ടൺവരെയാണ്. ഇതുവരെ ഉൽപാദിപ്പിച്ച 1200 ടണ്ണോളം ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്തു. ഈ പ്ലാന്റിൽ മൂന്നുകോടിരൂപ ചെലവഴിച്ച് സാങ്കേതികവിദ്യയിൽ മാറ്റം വരുത്തി മെഡിക്കൽ ഓക്‌സിജൻ ഉൽപാദനം ദിവസവും 10 ടണ്ണാക്കി വർദ്ധിപ്പിക്കാനുള്ള അനുമതി നൽകിയിട്ടുമുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 9,938 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,680 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 34,62,200 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News