ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍; വെംബ്ലിയോ ലിസ്ബണോ വേദിയാകും

മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വേദി തുര്‍ക്കിക്ക് നഷ്ടമാകും. തുര്‍ക്കിയിലെ ഇസ്തന്‍ബുളില്‍ വെച്ച് നടക്കേണ്ട ഫൈനല്‍ വേദിയാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റുന്നത്. യുവേഫ അധികൃതരും ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതിനിധികളും മല്‍സരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ തുര്‍ക്കിയെ ബ്രിട്ടണ്‍ ഇപ്പോള്‍ റെഡ് സോണില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടണില്‍ നിന്നുള്ളവര്‍ക്ക് തുര്‍ക്കിയിലേക്ക് യാത്ര ചെയ്യാന്‍ ഗവണ്‍മെന്റ് അനുമതിയില്ല.

ഇംഗ്ലീഷ് ടീമുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. പതിനായിരത്തോളം ആരാധകര്‍ക്ക് മത്സരം കാണാന്‍ അവസരം ഉണ്ടെങ്കിലും നിലവിലെ സ്ഥിതിയില്‍ ഇംഗ്ലണ്ടില്‍ നിന്ന് ആര്‍ക്കും തുര്‍ക്കിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല. കളിക്കാന്‍ വേണ്ടി യാത്ര ചെയ്യുന്ന താരങ്ങള്‍ക്ക് ആകട്ടെ തിരികെ വന്നാല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതായും വരും. ഈ കാരണങ്ങള്‍ ഒക്കെ പരിഗണിച്ചുകൊണ്ടാണ് ഫൈനല്‍ വേദി തുര്‍ക്കിയില്‍ നിന്ന് മാറ്റാന്‍ അധികൃതര്‍ തയ്യാറാകുന്നത്.

വെംബ്ലി സ്റ്റേഡിയത്തില്‍ വെച്ച് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടത്താന്‍ ഒരുക്കമാണെന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണും യുവേഫയോട് അനുകൂല നിലപാട് അറിയിച്ചത്. പോര്‍ച്ചുഗല്‍ ബ്രിട്ടനിലേക്ക് യാത്രാവിലക്കുള്ള രാജ്യമല്ലാത്തതിനാലും നിഷ്പക്ഷ വേദിയെന്ന നിലയിലുമാണ് ലിസ്ബണിനെയും യുവേഫ പരിഗണിക്കുന്നത്. പക്ഷേ ഇക്കാര്യത്തില്‍ അധികൃതര്‍ അന്തിമ തീരുമാനം ഇതുവരെയും എടുത്തിട്ടില്ല. യുവേഫ ആകും അവസാന തീരുമാനം പ്രഖ്യാപിക്കുക. മെയ് 29നാണ് മുന്‍പ് നിശ്ചയിച്ചത് പ്രകാരം ഫൈനല്‍ നടക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here