ചരിത്രത്തെ വിപ്ലവധീരതയുടെ കയറുകെട്ടി തന്നിലേക്ക്‌ വലിച്ചടുപ്പിച്ച പ്രിയസഖാവ്; ഗൗരിയമ്മയ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് എച്ച് സലാം

കെ ആര്‍ ഗൗരിയമ്മയ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് അമ്പലപ്പുഴ നിയുക്ത എംഎല്‍എ എച്ച് സലാം. തെരഞ്ഞെടുപ്പിനായി നോമിനേഷന്‍ കൊടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അമ്മയെ അവസാനമായി കണ്ടത്.

ഏറെ ക്ഷീണിതയായിരുന്നു…മറവിയില്‍ നിന്നും ചികഞ്ഞെടുത്ത ഏതോ ഒരോര്‍മ്മയുടെ സ്പന്ദനത്തില്‍ നിന്നും ഗൗരിയമ്മ തന്റെ പേര് ഓര്‍ത്തെടുത്തെന്നും സലാം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം:

ചരിത്രത്തിന് മുമ്പേ നടന്നു ചരിത്രത്തെ വിപ്ലവധീരതയുടെ കയറുകെട്ടി തന്നിലേയ്ക്ക് വലിച്ചടുപ്പിച്ച കേരളത്തിൻ്റെ പ്രിയസഖാവ്: ഗൗരിയമ്മയും വിടവാങ്ങിയിരിക്കുന്നു…

തിരഞ്ഞെടുപ്പിനായി നോമിനേഷൻ കൊടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അമ്മയെ അവസാനമായി കണ്ടത്… ഏറെ ക്ഷീണിതയായിരുന്നു… മറവിയിൽ നിന്നും ചികഞ്ഞെടുത്ത ഏതോ ഒരോർമ്മയുടെ സ്പന്ദനത്തിൽ നിന്നും H.സലാം എന്ന പേര് ആ ചുണ്ടുകളിൽ നിന്നും അടർന്നു വീഴുന്നുണ്ടായിരുന്നു….

വിദ്യാർത്ഥി രാഷ്ട്രീയകാലം മുതലുള്ള ആത്മബന്ധമായിരുന്നു.. അന്നു മുതൽ ഏറ്റെടുക്കുന്ന ഓരോ പ്രവർത്തനങ്ങൾക്കും കരുത്തായിരുന്നു അമ്മയുടെ, നിർദ്ദേശങ്ങളും, എൻ്റെ നിത്യ സന്ദർശനങ്ങളും…..

അവസാനമായി കണ്ടപ്പോൾ വാത്സല്യത്തോടെ ചേർത്തു പിടിച്ച് എൻ്റെ കവിളിൽ തന്ന വിപ്ലവച്ചുവയുള്ള ചുടുചുംബനം മനസ്സിലും, ശരീരത്തിലുമുണ്ടാക്കിയ പോരാട്ട വീര്യത്തിൻ്റെ തരംഗദൈർഖ്യം അക്ഷര വിസ്തൃതികൾക്കപ്പുറമാണ്… ഒരു പക്ഷേ അവസാനമായി അമ്മയിൽ നിന്നും അങ്ങിനെ ഒരു ഭാഗ്യം ലഭിച്ചത് എനിക്കു തന്നെയായിരിക്കും…

എഴുതാനുണ്ട് ഒരുപാട് അനുഭവങ്ങൾ…..

പക്ഷേ ആവി പറക്കുന്ന ചോരയിൽ മുക്കി ചരിത്രമെഴുതിയ ഇതിഹാസ നായികയെക്കുറിച്ചുള്ള ത്യാഗോജ്ജ്വല സ്മരണകൾ ചർച്ച ചെയ്യുന്ന ഈ വേളയിൽ എൻ്റെ അനുഭവക്കുറിപ്പുകൾ അപ്രസക്തമാണ്…..

അസ്ഥികൾ പൂക്കുന്ന പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ വിപ്ലവ കേരളത്തിൻ്റെ ഈ വീര പര്യായം എരിഞ്ഞമരുമ്പോൾ പോരാട്ട സ്മരണകളുടെ ആയിരം അഗ്നിനക്ഷത്രങ്ങൾ ഞങ്ങളുടെ വിപ്ലവവീഥികളിലെ വെളിച്ചമായി വാനിലുദിച്ചുയരും…

അമ്മയ്ക്കായെഴുതിയ ഈരടികളിലൂടെ ഹൃദയത്തിൽ തൊട്ട് അന്ത്യാഭിവാദ്യങ്ങളർപ്പിക്കുന്നു…

ഇനിയും പിറക്കുമോ

അമ്മയെപ്പോൽ രുധിര–

വഴികളിൽ ത്യാഗം നിറച്ചിടുന്നോർ…

ഇനിയും പിറക്കുമോ

ചെമ്പൻ പുലരിയെ നെഞ്ചിൽ

നിറക്കുന്ന വീരാംഗനകൾ….

വിപ്ലവാദരവോടെ,

എച്ച്.സലാം, അമ്പലപ്പുഴ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here