തെരഞ്ഞെടുപ്പ് ദിവസം കുണ്ടറയിൽ നടന്ന കാറ് കത്തിക്കൽ നാടകത്തിൽ ഗൂഡാലോചനയുണ്ടെന്നാണ് പൊലീസ് നിഗമനം. ഷിജു വർഗീസും ദല്ലാൾ നന്ദകുമാറും ചേർന്നാണ് ഗൂഡാലോചന നടത്തിയതെന്നും സംശയിക്കുന്നു. ഷിജു വർഗീസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ഇത് സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചു.ഇരുവരും ഫോണിൽ സംസാരിച്ചതിന്‍റെ രേഖകളും ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.മാത്രമല്ല ഡി.എസ്.ജെ.പി എന്ന പാർട്ടിയുടെ നേതാക്കളുടെ മൊഴിയും പോലീസ് സംശയത്തിന് ആക്കം കൂട്ടി.
ഷിജു.എം.വർഗ്ഗീസിനെ തനിക്ക് പരിചയപ്പെടുത്തിയത് ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രം പാർട്ടിയിൽ അംഗത്വം എടുത്ത നന്ദകുമാറാണെന്ന് കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഡി.എസ്.ജെ.പി നേതാവ് കോന്നി ജയകുമാർ വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്. ഉടൻ ചോദ്യം ചെയ്യലിന് ഹാജരാകരണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നന്ദകുമാറിനെ ഫോണിൽ ബന്ധപ്പെട്ടു. നിലവിൽ താൻ ഡൽഹിയിലാണുള്ളതെന്നും ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കേരളത്തിലേക്ക് ഉടൻ വരാൻ സാധിക്കില്ലെന്നുമായിരുന്നു നന്ദകുമാർ നൽകിയ മറുപടി.
ലോക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ചാലുടൻ ഇയാളെ നാട്ടിലെത്തിക്കാനാണ് നീക്കം. ദല്ലാൾ നന്ദകുമാർ കേരളത്തിലെത്തുന്നത് അറിയാൻ വിമാനത്താവളങ്ങളിലടക്കം പോലീസ് നിരീക്ഷണമേർപ്പെടുത്തും.30 ലധികം മണ്ഡലങളിൽ മത്സ്യ തൊഴിലാളി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഇടതുമുന്നണിക്കെതിരെ വോട്ട് നേടുകയെന്നതായിരുന്നു ഗൂഡലക്ഷ്യമെന്നും സംശയിക്കുന്നു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here