ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിനായി ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് സിംഗ്ലയുമായി നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന് ബന്ധപ്പെട്ടിട്ടുണ്ട്.
അവിടുത്തെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യന്‍ എംബസ്സി ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്ന് അംബാസഡര്‍ അറിയിച്ചു. സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് ആശ്വാസമേകാനുതകുന്ന വിധത്തില്‍ നഷ്ടപരിഹാരം നേടിയെടുക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 10,581 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കാത്തതിന് 5468 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 34,59,500 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേക പ്രോഗ്രാം തുടങ്ങുന്നത് പറഞ്ഞിരുന്നു. എല്ലാ ദിവസവും ‘അതിജീവനം’ എന്ന പേരില്‍ 2 മണി മുതല്‍ 3 മണിവരെ ഈ ലൈവ് ഫോണ്‍-ഇന്‍-പ്രോഗ്രാം നടന്നുവരുന്നുണ്ട്.
അതുപോലെ പ്രധാനപ്പെട്ട മറ്റൊരു പരിപാടിയാണ് ഈ കാലത്തെ കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് തത്സമയം വിദഗ്ദ്ധർ മറുപടി നല്കുന്ന ‘മാനസികാരോഗ്യം’ എന്ന ലൈവ് ഫോണ്‍ ഇൻ രാവിലെ 11 മണി മുതല്‍ 12.30 വരെ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത്. ഇവ രണ്ടും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here