ഗംഗാനദിയില്‍ ഒഴുക്കിവിടുന്ന മൃതദേഹങ്ങള്‍ തടയാന്‍ നദിക്ക് കുറുകെ വലിയ വലകെട്ടി ബിഹാര്‍

ഗംഗാനദിയില്‍ ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍ തടയാന്‍ വലിയ വലകെട്ടി ബിഹാര്‍. ബക്സര്‍ ജില്ലയിലെ ചൗസായില്‍ ഗംഗയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ഒഴുകിവന്ന സാഹചര്യത്തലാണ് നടപടി.

ബീഹാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ ഉത്തരവാദിത്വം ബീഹാര്‍ സര്‍ക്കാരിനാണെന്നും,അന്വേഷണം ബീഹാര്‍ പൊലിസാണ് നടത്തേണ്ടതെന്നും, ഉത്തര്‍പ്രദേശിനെ പഴിചാരുകയല്ല വേണ്ടതെന്നും ഉത്തര്‍പ്രദേശ് എ.ഡി.ജി അശോക് കുമാര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വലകെട്ടിയ നടപടി. കൂടുതല്‍ മൃതദേഹങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാലാണ് നദിയില്‍ വല കെട്ടിയതെന്ന് ബിഹാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

‘ബിഹാര്‍-യുപി അതിര്‍ത്തിയില്‍ റാണിഗഢ് ഭാഗത്ത് നദിയില്‍ വലിയ വലയാണ് മൃതദേഹങ്ങള്‍ തടയാനായി കെട്ടിയത്. ബുധനാഴ്ച രാവിലെയും ഒഴുകി വന്ന മൃതദേഹങ്ങള്‍ അതില്‍ കുടുങ്ങി. ഇത് യുപിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് അവരാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംഭവത്തെത്തുടര്‍ന്ന് ഗംഗ തീരങ്ങളില്‍ ബീഹാര്‍ പൊലീസ് രാത്രി കാല പട്രോളിംഗ് ശക്തമാക്കി. അതെസമയം, ഗംഗയിലൂടെ ബീഹാറില്‍ 71 മൃതദേഹങ്ങളും, യുപിയില്‍ 30 ഓളം മൃതദേഹങ്ങളുമാണ് ഒഴുകിയെത്തിയത്.

ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ കൊവിഡ് രോഗികളുടെതാണെന്ന സംശയത്തില്‍ പ്രദേശവാസികള്‍ ആശങ്കയറിയിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലും സമാന സംഭവം നടന്ന സാഹചര്യത്തില്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here