ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌ക്കരണം: വി.മുരളീധരന്റെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തി കേരള ടെലിവിഷന്‍ ഫെഡറേഷന്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌ക്കരിച്ച് കൊണ്ടുള്ള കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമായ നിലപാടില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞദിവസം ​ദില്ലിയില്‍ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ച് ചേർത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയിരുന്നു.

ദില്ലിയിലെ മലയാള മാധ്യമങ്ങളുടെ പ്രതിനിധികളെ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ അറിയിക്കുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പോലും ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളെ പുറത്താക്കി. ബി.ജെ.പി പ്രസ്തുത മാധ്യമസ്ഥാപനത്തിന്  നേരെ പ്രഖ്യാപിച്ചിരിക്കുന്ന ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് കേന്ദ്രസഹമന്ത്രിയുടെ നടപടി.

കേന്ദ്രമന്ത്രിപദത്തിന് യോജിച്ചതാണോ ഈ സമീപനം എന്ന  മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി കേന്ദ്രമന്ത്രി രാഷ്ട്രീയക്കാരന്‍ കൂടിയാണ്, രാഷ്ട്രീയപാര്‍ട്ടിയുടെ തീരുമാനം അനുസരിക്കാന്‍ താനും ബാധ്യസ്ഥനാണ് എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.

കൊവിഡ് വ്യാപനസാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങളിലെത്തിക്കുന്നതിനെ തടസ്സപ്പെടുത്തുകയാണ് പരോക്ഷമായി മന്ത്രിയുടെ നടപടി. പൊതു പദവിയിലിരിക്കുന്ന കേന്ദ്രമന്ത്രി ഒരു മാധ്യമത്തിന് നേരെ സ്വീകരിക്കുന്ന ഈ നിലപാട് അത്യന്തം ജനാധിപത്യവിരുദ്ധവും അപലപനീയവുമാണ്.

മാധ്യമങ്ങള്‍ക്ക് മാത്രമല്ല  പൊതുസമൂഹത്തിനും ബോധ്യപ്പെടാത്ത കേന്ദ്രമന്ത്രിയുടെ ഈ ഏകപക്ഷീയമായ നിലപാട് തിരുത്തണമെന്നും ബഹിഷ്‌ക്കരണം അവസാനിപ്പിക്കണമെന്നും കേരള ടെലിവിന്‍ ഫെഡറേഷന്‍ പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ എം.പിയും സെക്രട്ടറി ബേബി മാത്യു സോമതീരവും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News