അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് 9 ജില്ലകളില്‍ അതിതീവ്ര മ‍ഴയ്ക്ക് സാധ്യത

അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. ആളുകളെ ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കാന്‍ 2900 അധികം ക്യാമ്പുകള്‍ സജ്ജീകരിച്ച് ദുരന്തനിവാരണ അതോറിറ്റി. സംസ്ഥാനത്ത് താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

ഏത് തരം അടിയന്തിര സാഹചര്യത്തെ നേരിടാനും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദുരന്തനിവാരണ അതോറിറ്റി കമ്മീഷണര്‍ ഡോ.എ .കൗശിഗന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. ഡാമുകളിലെ വെളളത്തിന്റെ വിതാനം നിരന്തരം നീരീക്ഷിക്കുന്നുണ്ടെന്ന് ഇറിഗേഷന്‍ ചീഫ് എഞ്ചീനിയറും പ്രതികരിച്ചു.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദ്ദം ആകുകയും 16 ന് ചുഴലിക്കാറ്റ് ആയി പരിണമിക്കും എന്ന കാലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ മുന്നറിപ്പിനെ തുടര്‍ന്ന് കനത്ത മുന്‍കരുതലാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. അപകട സാധ്യത മുന്‍കൂട്ടി കണ്ട് എന്‍ഡിആര്‍എഫ് സംഘം തൃശൂരിലെത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും.

സംസ്ഥാനത്തെമ്പാടുമായി ജില്ലാ,താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വിവിധ ഡെപ്യൂട്ടി കളക്ടറമാര്‍ക്ക് താലൂക്കുകളുടെ ചുമതല നല്‍കി. സംസ്ഥാനത്തെമ്പാടുമായി 2950 ലധികം ദുരിതാശ്വസ ക്യാമ്പുകള്‍ സജ്ജീകരിച്ച് വെയ്ക്കാനും ആവശ്യമെങ്കില്‍ 4 ലക്ഷത്തിലധികം ആളുകളെ മാറ്റിപാര്‍പ്പിക്കാനും ക്രമീകരണങ്ങള്‍ ഒരുക്കി.

കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കൊവിഡ് രോഗികളെ പാര്‍പ്പിക്കാന്‍ പ്രത്യേക ക്യാമ്പും, ക്വാറന്റയിന്‍ ഉളളവരെ പാര്‍പ്പിക്കാന്‍ മറ്റ് ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുളള എല്ലാ മുന്നൊരുക്കങ്ങളും വിലയിരിത്തിയിട്ടുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി കമ്മീഷണര്‍ ഡോ. എ കൗശിഗന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

വില്ലേജ് ഓഫീസര്‍മാരോട് ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓക്സിജന്‍ വിതരണം തടസപ്പെടാതിരിക്കാന്‍ കെഎസ്ഇബിയോടും,മരം വീണ് റോഡുകളില്‍ ഗതാഗതം തടസപ്പെടാതിക്കാന്‍ ഫയര്‍ഫോഴ്സിനും നിര്‍ദ്ദേശം നല്‍കി. ഡാമുകളിലെ ജല വിതാനത്തിന്റെ അളവ് ആശങ്കാജനകമല്ലെന്നും, മഴപെയ്താലും വെളളം ഒഴുക്കികളയാനും ഉളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഇറിഗേഷന്‍ ചീഫ് എഞ്ചീനിയര്‍ അലക്സ് വര്‍ഗ്ഗീസ് കൈരളി ന്യൂസിനോട് പറഞ്ഞു.

കടലാക്രമണ പ്രദേശങ്ങളില്‍ ഗ്രോബാഗുകള്‍ ഇടുന്ന ജോലി യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യും. ബണ്ടുകള്‍, സ്പില്‍വേ എന്നീവിടങ്ങളില്‍ നിന്ന് വെളളം കടലിലേക്ക് ഒഴുക്കികളയുന്നതിനായി ക്രമീകരണങ്ങളും വേഗത്തില്‍ നടക്കുകയാണ് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News